Indian traditions and cultural stories.

Showing posts with label Festivals. Show all posts
Showing posts with label Festivals. Show all posts

ചിനക്കത്തൂർ പൂരം.



കേരളത്തിലെ ക്ഷേതോത്സവങ്ങൾ എല്ലാം തന്നെ ഒരേ പേരിൽ അല്ല അറിയപ്പെടുന്നത്. സ്ത്രീ സാന്നിധ്യത്താൽ പുകഴ്പെറ്റ ആറ്റുകാലിലെ ഉത്സവം പൊങ്കാല എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിൽ ഗുരുവായൂരിൽ അത് ഏകാദശിയാണ്.  പൂരം എന്ന പേരിൽ  അറിയപ്പെടുന്ന കൂടുതൽ ഉത്സവങ്ങളും പാലക്കാട്, തൃശൂർ ജില്ലകളിലാണ് കാണപ്പെടുന്നത്. അറിയപ്പെടുന്നതിൽ ആദ്യത്തെ പൂരം ആറാട്ടുപുഴയിലേതാണ്. തൃശൂർ പൂരം,  ആരിയങ്കാവ് പൂരം, തൂത പൂരം, തുടങ്ങിയ ഉത്സങ്ങൾ ആദ്യ കാലം തൊട്ടു തന്നെ പൂരം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയെല്ലാം തന്നെ പാലക്കാട്, തൃശൂർ ജില്ലകളിലെ ഉത്സവങ്ങളാണ്.

പാലക്കാട് ജില്ലയിലെ കാവുത്സവങ്ങൾ പൂരം എന്ന പേരിൽ മാത്രമല്ല മറ്റു പല പേരുകളിലും അറിയപ്പെടുന്നുണ്ട്. പാലക്കാടൻ തനത് സംസ്കൃതിയുടെ മണ്ണിൽ കൂടുതൽ ഉത്സവങ്ങളും അറിയപ്പെടുന്നത് വേല' എന്ന പേരിലാണ്. പാലക്കാട്ജില്ലയിലെ തന്നെ മികച്ച ഉത്സവങ്ങളുടെ ഗണത്തിൽപ്പെടുന്ന നെന്മാറ വല്ലങ്ങി, പാലക്കാട് മണപ്പുള്ളിക്കാവ്, വടക്കഞ്ചേരി നാഗ സഹായം തുടങ്ങിയ കാവുത്സവങ്ങൾ ഇന്നും വേലയായി തന്നെയാണ് അറിയപ്പെടുന്നത്. കുമ്മാട്ടി എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവങ്ങൾ കോങ്ങാട് ഭാഗത്താണ് കൂടുതൽ. ഗതകാലത്ത് ചിനക്കത്തൂരിലും കുമ്മാട്ടിയായിരുന്നു ആഘോഷിച്ചിരുന്നത്. അന്നിവിടെ പകൽ വേല പതിവില്ലായിരുന്നു. പകൽ വേല തുടങ്ങി ശേഷമാണ് ചിനക്കത്തൂരിൽ പൂരം തുടങ്ങിയത്.

താലപ്പൊലികളായി  അറിയപ്പെടുന്ന ഉത്സവങ്ങളും ഉണ്ട്. മണ്ണൂർ കയ്മക്കുന്നത്തുകാവിലെ ഉത്സവം ഇപ്പോഴും അറിയപ്പെടുന്നത് കൂത്തു താലപ്പൊലി എന്ന പേരിലാണ്. രണ്ടോ മൂന്നോ ദശാബ്ദം മുൻപുവരെ കണ്ണിയമ്പുറം കിള്ളിക്കാവ്, മനിശ്ശീരി കിള്ളിക്കാവ് തുടങ്ങിയ കാവുകളിലെ ഉത്സവങ്ങളും താലപ്പൊലി എന്ന പേ രിലാണ് അറിയപ്പെട്ടിരുന്നത്. എല്ലാ കാവുകളിലും ആഘോഷിക്കുന്നത് ഉത്സവമാണെങ്കിലും മറ്റെങ്ങും കാണാത്ത തരത്തിലുള്ള ആചാരങ്ങളുടെ പേരിലും കാഴ്ച പ്പകിട്ടിന്റെ പെരുമയാലും വേറിട്ടു നിൽക്കുന്ന ഉത്സവങ്ങളുമുണ്ട്. ആറാട്ടുപുഴ പൂരം, തൃശൂർ പൂരം, ചിനക്കത്തൂർ പൂരം, നെന്മാറ വല്ലങ്ങിവേല , മുണ്ടൂർ കുമ്മാട്ടി, മുളയൻ കാവ്പൂരം, തുടങ്ങിയ ഈ ഗണത്തിൽ പെടുന്ന ഉത്സവങ്ങളാണ്.

. പങ്കെടുക്കുന്ന ദേവീദേവന്മാരുടെ എണ്ണപ്പെരുക്കമാണ് ആറാട്ടുപുഴയിലെ പൂരപ്പെരുമയെങ്കിൽ തൃശൂരിൽ അത് ആനപ്പൂരവും, ഇലഞ്ഞിത്തറമേളവും, മഠത്തിൽ വരവു പഞ്ചവാദ്യവുമാണ്. പൊട്ടുന്ന വെടിയുടെ പേരാണ് നെന്മാറക്ക്. നൊച്ചി മുടിയാട്ടം എന്ന പ്രാചീന ആചാരം മുണ്ടൂർ പാലക്കീഴ് കാവിലെ മാത്രം കാഴ്ചയാണ്. മുളയൻ കാവു പോലുള്ള കാവുകൾ കാളവേലയുടെ ഈറ്റില്ലങ്ങളാണ്.



മറൊരിടത്തും കാണാത്തതും അനുകരിക്കാൻ പറ്റാത്തതുമായ രണ്ടു സവിശേഷതകൾ ചിനക്കത്തുരിലുണ്ട്. അതിൽ ആദ്യത്തേത് അയ്യയ്യോ വിളികളാണ്. പൂരം മുളയിടുന്ന നാൾ മുതൽ ഉത്സവം അവസാനിക്കുന്ന നാൾ വരെ ചിനക്കത്തൂർ തട്ടകത്തിൽ 'അയ്യയ്യോ, തച്ചു കൊല്ലുന്നേ ഓടി വര്യേ, എന്ന വിളികൾ ജനങ്ങൾ ഉയർത്തുക പതിവാണ്. പണ്ടു തിരുവില്വാമലയിൽ നിന്നു പലായനം ചെയ്യുന്ന വേളയിൽ ദേവി ഉയർത്തിയ ആർത്ത നാദത്തെ അനുസ്മരിച്ചാണ് ഈ വിളികൾ ചിനക്കത്തൂരിൽ ഉയർത്തുന്നതെന്നാണ് വിശ്വാസം. എന്നാൽ ചരിത്രത്തിന്റെ ഭാഷ്യം മറ്റൊന്നാണ്.

പാലപ്പുറം ല്ലാർമംഗലം, മീറ്റ്, എറക്കോട്ടിരി, ഒറ്റപ്പാലം, തെക്കു മംഗലം, വടക്കു മംഗലം എന്നീ ദേശക്കമ്മിറ്റികൾ ചേർന്നൊരുക്കുന്നതും 27 ആനകൾ പങ്കെടുക്കുന്നതുമായ ആനപ്പൂരവും പാലപ്പുറം മുതിയാർ സമുദായക്കാർ കാഴ്ചെ വെക്കുന്ന തേരും , ആ പ്പേപ്പുറം, ഞാറപ്പാടം, ഇരിപ്പത്തൊടി പ്ലാച്ചിക്കാട്, എന്നീ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന തട്ടിൻമേൽ കൂത്തും, പല്ലാർ മംഗലത്തെ രാമൻ മുളയന്റെ പിൻഗാമികൾ തോളേന്തി വരുന്ന വഴിപാട് കുതിരയും , ഒരു പുഴയും കടന്ന് കാതങ്ങൾ പലതു താണ്ടിയെത്തുന്ന കാളകളും. പൂതനും, തിറയും, വെള്ളാട്ടും, പ്ളോട്ടുകളും, മറ്റനേകം കലാരൂപങ്ങളും കാവുകയറുന്ന ഉത്സവമാണ് ചിനക്കത്തൂർ. ഗതകാലത്ത് ചിനക്കത്തൂരിൽ ചവിട്ടു കളിയും നടന്നിരുന്നു. ഇത്രയധികം കലാരൂപങ്ങൾ കാവുകയറുന്ന ഉത്സവങ്ങൾ വേറെ ഉണ്ടാവാൻ സാധ്യതയില്ല.

ഒരു നൂറു തരം കലാരൂപങ്ങൾ കാഴ്ച പഥത്തിലെത്തുന്ന അപൂർവ സുന്ദര കലാ സംഗമ വേദിയായി മാറുന്നതാണ് ചിനക്കത്തൂർ പൂരമെങ്കിലും പൂരത്തിന്റെ ജീവനാഡി പതിനാറു കുതിരക്കോലങ്ങളാണ്. എട്ടും എട്ടും കുതിർകൾ ഇരു പന്തിയിൽ അണി നിരന്നു കൊണ്ടു കാഴ്ച വെക്കുന്ന  കളിക്കു ഗതകാലത്ത്മ രളക്കരയിൽ നിലനിന്നിരുന്ന യുദ്ധക്കളിയുമായി സാദൃശ്യമുണ്ട്.

ആരുടെയെല്ലാമോ ചെങ്കോലും, കിരീടവും കാക്കാൻ വെട്ടേറ്റു പിടഞ്ഞു വീണ നിഷ്ക്കളങ്കരായ ചാവേറുകളുടെ ചോര കറ പുരണ്ട മാമാങ്കവുമായി ചിനക്കതൂരിലെ കുതിരക്കു ബന്ധമെന്നും കാണാനില്ല. കേരളത്തിലെ ഗതകാല യുദ്ധക്കളിയുടെ ചട്ടങ്ങളും ചിട്ടകളും അനുസരിച്ചു നടത്തുന്ന ചിനക്കത്തൂരിലെ കുതിരക്കളിയിലൂടെ തന്നെയാണ് ചിനക്കത്തൂരിൽ പൂരം പിറക്കുന്നത്.

ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ചിനക്കത്തൂരിലെ ഉത്സവം. ഇതിനു തുടക്കമിടുന്നത് തോൽപ്പാവകൂത്തിലൂടെയാണ്. പതിനേഴു ദിവസത്തെ തോൽപ്പാവകൂത്തുകഴിഞ്ഞാൽ പത്തു ദിവസം പറയെടുപ്പാണ്. പതിനൊന്നാം ദിവസം അതായത് കുംഭത്തിലെ മകം നാളിലാണ് ചിനക്കത്തൂർ പൂരം.
Share:

ചിനക്കത്തൂർ കാവ് ഐതിഹ്യം.



ഒറ്റപ്പാലം - പാലക്കാട് റൂട്ടിൽ ഒററപ്പാലത്തു നിന്നു അഞ്ചു കിലോമീറ്റർ കിഴക്കായി പാലപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആരാധനാലയമാണ് ചിനക്കത്തൂർ കാവ് . നിളയോരത്തുള്ള ഉത്സവ ങ്ങളിൽ വെച്ചു ഏറ്റവും പ്രസിദ്ധവും ആർഭാടവും ഉള്ള പൂരം നടക്കുന്നത്  ഇവിടെയാണ്. മറ്റൊരിടത്തും കാണാനാവാത്ത ചില ആചാരങ്ങൾ നിലനിൽക്കുന്ന ഈ കാവിന്റെ ഉല്പത്തിക്കാധാരമായി പല  ഐതിഹ്യങ്ങളും പറഞ്ഞു വരുന്നു.
    ഇതിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കഥ തിരുവില്വാമലയുമായി ബന്ധപ്പെട്ട ഒരു കഥയാണ്. ഇങ്ങിനെയാണ് ആ കഥ ഗോദാവരി തീരത്തു വെച്ചു രാവണനാൽ അപഹരിക്കപെട്ട സീതയെ അന്വേഷിച്ച് രാമ ലക്ഷ്മണന്മാർ നിളയുടെ കരയിലെത്തി. ഇവിടെ അവരെ സഹായിക്കാൻ ശാസ്താവും ഒരു വനദേവതയും സന്നദ്ധരായി . വഴി കാട്ടികൾ നയിച്ച പാതയിലൂടെ ദീർഘനേരം നടന്ന രാമലക്ഷ്മണന്മാർ തളർന്നു. അല്പം വിശ്രമിക്കാനും ക്ഷീണമകറ്റാനും ഉചിതമായ ഒരു ഇടം കണ്ടെത്താൻ ശാസ്താവും വനദേവതയും നിയോഗിക്കപ്പെട്ടു, സങ്കേതം തെരഞ്ഞ അവർ ഒടുവിൽ വില്വമലയുടെ മുകളിലെത്തി. ശാന്ത പ്രകൃതിയുടെ സുന്ദരഭാവം കണ്ട വഴി കാട്ടികൾ നിയോഗം മറന്നു. കണ്ടെത്തിയ സ്ഥലത്തു അവർ തന്നെ വാസമുറപ്പിച്ചു.       

 ഇടം തേടിപ്പോയവരെ കാണാതെയായേപ്പോൾ അവരെ രാമലക്ഷ്മണന്മാർ തെരഞ്ഞു ഇറങ്ങി..ഒടുവിൽ വില്യമലയുടെ നെറുകയിൽ നിയോഗം മറന്നിരിക്കുന്ന വഴികാട്ടികളെ രാമ ലക്ഷ്മണന്മാർ കണ്ടു. രാമകോപമേറ്റ ശാസ്താവ് കുണ്ടിൽ വീണു. പിന്നീട് കുണ്ടിൽ അയ്യപ്പനായി വാഴ്ത്തപ്പെട്ടു.
രാമ കോപത്തെ ഭയന്ന വനദേവത മലയിറങ്ങി വടക്കോട്ടു ഓടി. നിളാ നദിയും കടന്ന് നിലവിളിച്ചു കൊണ്ടു ഓടിയ ദേവത ഒടുവിൽ പാലപ്പുറത്ത് എത്തി. പിൽക്കാലത്ത് ഈ ദേവതയാണ് ചിനക്കത്തൂർ ഭഗവതി ആയെതെന്നാണ്ഐ തിഹ്യം നൽകുന്ന സൂചന. അന്ന് പ്രാണരക്ഷാർത്ഥം ഓടുന്ന വേളയിൽ ദേവത ഉയർത്തിയ "അയ്യേ യ്യോ തച്ചു കൊല്ലുന്നേ ഓടി വര്വേ "എന്ന ആർത്തവിലാപത്തെ അനുസ്മരിച്ചു കൊണ്ടാണ് ചിനക്കത്തൂരിൽ ഉത്സവക്കാലത്ത് അയ്യയ്യോ വിളികൾ ഉയരുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നു.

ചിനക്കക്കൂർ താഴെക്കാവിൽ സ്വയം ഭൂ ആണ്. പ്രതിഷ്ഠിത വിഗ്രഹമുള്ള മേലെക്കാവിലെ ഭഗവതി ചിനക്കത്തൂരിൽ എത്തിയതിനെ കുറിക്കുന്ന വേറെയും കഥകൾ ഉണ്ട്. അതിൽ ഒന്ന് വടക്കു മംഗലം മന്ത്രേടത്ത് മനയുമായി ബന്ധപ്പെട്ടതാണ്. ചില നൂറ്റാണ്ടുകൾക്കു മുൻപ് തെക്കു മംഗലത്ത് പുഴയോരത്ത് മൺ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ഒരു കുലാലൻ താമസിച്ചിരുന്നു. ഒരിക്കൽ അയാൾ അതീവ സുന്ദരമായ ഒരു കാളി വിഗ്രഹം ഉണ്ടാക്കുകയും അത് വിൽക്കാനായി  തലയിൽ ചുമന്ന് വടക്കോട്ടു നടക്കുകയും ചെയ്തു. അന്നത്തെ സഞ്ചാരപാത . മൂന്നുണ്ണിക്കാവിന്റെയും മന്ത്രേടത്ത് മനയുടെയും മുന്നിലൂടെ ആയിരുന്നു. 

 ഭാരം ഏറ്റി വരുന്നവർക്കു താങ്ങായ ഒരു അത്താണി മന്ത്രേടത്ത് മനയുടെ മുന്നിൽ ഉണ്ടായിരുന്നു. ആ വഴി വന്ന കുലാലൻ കാളി വിഗ്രഹം അത്താണിയിൽ വെച്ചു വിശ്രമിക്കാനിരുന്നു. ക്ഷീണം തീർത്ത കുലാലൻ വിഗ്രഹം അത്താണിയിൽ നിന്നു എടുക്കാൻ ശ്രമിച്ചേഴാണ് അന്തം വിട്ടത്. എത്ര ശ്രമിച്ചിട്ടും അത്താണിയിൽ നിന്നു വിഗ്രഹം ഉയർത്താൻ കഴിയുന്നില്ല. ഒടുവിൽ കുലാലൻ കരയാൻ തുടങ്ങി:  സംഭവം.മന്ത്രേടത്ത് മനയുടെ മനയുടെ ശ്രദ്ധയിൽ പെട്ടു. അവിടത്തെ ഒന്നു രണ്ടു വാല്യക്കാർ അവിടെയെത്തി കുലാലനെ സഹായിക്കാൻ തുനിഞ്ഞെങ്കിലും വിഗ്രഹത്തെ ഉയർത്താൻ അവർക്കും കഴിഞ്ഞില്ല.

സംഭവത്തിന്റെ ഗൗരവമറിഞ്ഞ മന്ത്രേടം ജ്യോത്സ്യനെ വരുത്തി. പ്രശ്നത്തിൽ ചിനക്കത്തൂരിൽ വിഗ്രഹം സ്ഥാപിക്കണമെന്നു തെളിഞ്ഞു. അന്ന് മന്ത്രടത്ത് മന മുന്നിൽ നിന്നു പ്രതിഷ്ഠി ച്ചതാണ് മേലെക്കാവ് എന്ന വിശ്വാസവും നിലനിൽക്കുന്നു. ഇതു കൂടാതെ കണ്ടത്തു വീട്ടുകാർ സ്വന്തമായി ഒരു ഐതിഹ്യം പറയുന്നുണ്ട്. പണ്ട് അവർ പട്ടാമ്പിയിൽ നിന്നു കാൽ നടയായി പാലപ്പുറത്തേക്കു നടന്നു വരവേ ഏതോ ഒരു ദേവത അവരെ അനുഗ്രഹിച്ചുവെന്നും  ആ ദേവതയെയാണ് മേലെക്കാവിൽ പ്രതിഷ്ഠിച്ചതെന്നുമാണ് അവരുടെ വാദം. ഇതിനുമപ്പുറം ഒരു ചെറുമ സ്ത്രീ പുല്ലരിയാൻ പോയേപ്പോൾ അരിവാളു തട്ടി ഒരു കല്ലിൽ ചോര പൊടിഞ്ഞുവെന്നും ആ വിവരം ജൻമികൾ അറിയാനിടയായി എന്നും അങ്ങിനെയാണ് ചിനക്കത്തൂർ പിറന്നതെന്നുമാണ് ഈ ഐതിഹ്യം നൽകുന്ന സൂചന.
Share:

ഉത്സവങ്ങളും വാണിജ്യങ്ങളും.

 


യാത്രാ സൗകര്യം പരിമിതമായിരുന്ന ഗതകാലത്ത് തീർത്ഥയാത്രയുടെ പേരിലാണ് കൂടുതൽ പേരും ദീർഘദൂര ദേശങ്ങളിലേക്കു സഞ്ചാരം ചെയ്തിരുന്നത്. ആയിരത്താണ്ടു മുൻപ് കാലടിയിൽ നിന്നു ഹിമഗിരിശൃംഗം വരെ നടന്നു സനാതന ധർമമത്തിന്റെ നാവോത്ഥാനത്തിനു തിരിതെളിച്ച ആദി ശങ്കരൻ്റെ യാത്രക്കും തീർത്ഥാടനത്തിൻ്റെ സ്വഭാവമാണ് ഉള്ളത്. അകലെയുള്ള തീർത്ഥാടനേ ന്ദ്രങ്ങൾ തേടിയുള്ള യാത്രയിൽ സാധാരണക്കാർ ഏറ്റവും പിന്നിലാവാൻ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക പ്രശ്നം തന്നെയാണ്. ആ കാലത്ത് സാമ്പത്തീകമായും സാമുദായികമായും ഏറ്റവും പിന്നിൽ നിൽക്കുന്നവർ ദേശാടനം നടത്തിയിരുന്നത് കാവുത്സവങ്ങൾ കാണാൻ വേണ്ടി മാത്രമായിരുന്നു. മറ്റു നാളുകളിൽ കാവു മുറ്റം ചവിട്ടാൻ പോലും അനുവാദമില്ലാതിരുന്ന ആ ജനത കാവുകൾ തേടി എത്തിയിരുന്നത് വിനോദത്തിനും  ആത്മമീയതക്കും വേണ്ടി മാത്രമായിരുന്നില്ല , വാണിഭത്തിനു വേണ്ടിയുമായിരുന്നു. ഗതകാലത്തെ ഉത്സവങ്ങൾ വാണിജ്യ മേളകൾ കൂടിയായിരുന്നു എന്ന് ചരിത്രം തെളിവുകൾ നൽകുന്നുണ്ട്. പിൽക്കാലത്തു അധികാരത്തിന്റെ പേരിൽ പോർക്കളമായി മാറിയ മാമാങ്കവും ഏറ്റവും വലിയ വാണിജ്യ മേളയായിരുന്നു. അങ്ങാടികൾ എല്ലായിടത്തും സജീവമാകുന്നതിന്നു മുൻപ് ചന്തകളെ പോലെ തന്നെ  ഉത്സവ വാണിഭത്തിന്നും ഏറെ പ്രസക്തി ഉണ്ടായിരുന്നു. പെൺകുട്ടികൾ കൈകളിൽ അണിഞ്ഞിരുന്ന കുപ്പിവളകൾ മുതൽ മറ്റു ഗൃഹോപകരണങ്ങൾക്കു വരെ ഉത്സവച്ചന്തകളെ   ആശ്രയിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന ഉത്സവച്ചന്തകൾ ഇന്നും നടന്നു വരുന്നുണ്ട്. എന്നാൽ പിച്ചള ഓട്, തുടങ്ങിയവ കൊണ്ടു   നിർമ്മിച്ച 'വസ്തുക്കളുടെ വില്പന കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിലെ ഭരണി ച്ചന്തയും കൽച്ചട്ടികളുടെ ഉത്സവമായിരുന്ന തിരുവില്വാമല ഏകാദശി ചന്തയും മൺമറഞ്ഞുപോയ കാഴ്ചകളാണ്. 

  ഉത്സവ പറമ്പിലെ സാധാരണ കച്ചവടങ്ങളിൽ നിന്നു ഭിന്നമാണ്   നിളാ തീരത്തെ കാവുത്സവങ്ങളിൽ നിന്നും മായാതെ നിൽക്കുന്ന പതിരു കച്ചവടം. കാർഷീക  സംസ്കൃതിയുമായി   ബന്ധമുള്ള നെല്ലിനു പകരം മീൻ എന്ന ഈ തരം കച്ചവടം തൃത്താല ഭാഗങ്ങളിലെ കാവുത്സവത്തിന്റെ നാളിൽ ഇന്നും കാണാനാവും. നെല്ലിനു പകരം മീൻ എന്നു തത്വത്തിനു മാറ്റം വന്നിട്ടുണ്ടെങ്കിലും പതിവുകൾ തെറ്റിക്കാതെ മീൻ കച്ചവടക്കാർ കാവുകൾ തേടി ഇന്നും വരാറുണ്ട്. നിളാ തീരത്തെ പ്രസിദ്ധ കാവുത്സവമായ ചിനക്കത്തൂരിലും ഉത്സവപ്പറമ്പിൽ ഉണക്ക മീൻ കച്ചവടവും പച്ച മീൻ കപ്പവടവും ഉണ്ടെങ്കിലും ഇതിനു പതിരു കച്ചവടവുമായി ബന്ധമില്ല. മാത്രമല്ല ഉത്സവപിറ്റേന്നാണ് ചിനക്കത്തൂരിൽ മീൻ കച്ചവടം നടക്കുക. പൂരം കാണാൻ വിരുന്നെത്തുന്നവരെ വെറും കൈയ്യോടെ തിരിച്ചയക്കരുെതെന്ന ഗ്രാമീണ വിശ്വാസം ഇപ്പോഴും നിൽക്കുന്ന ചിനക്കത്തൂർ തട്ടകത്തിൽ ഉണക്ക മീൻ സമ്മാനമായി  നൽകുന്ന പതിവും ചിലർ തുടർന്നു വരുന്നു.




Share:

Sadananda Pulavar

Tholpava koothu artist