മരണത്തിൻ്റെ കാലൊച്ച അടുത്തെത്തിയെന്ന അറിവ് മനസ്സിൽ ഉദിച്ചതോടെ രാവണൻ്റെ മനസ്സിലെ രാത്രി മാഞ്ഞു. താൻ സമ്പാദിച്ച സ്വത്തും പേരും പെരുമയും പിന്നെ കുടുംബവും തൻ്റെ ശരീരവും പ്രാണനും മാത്രമല്ല മരണകാരണമൊരുക്കിയ കാമവും നശ്വരമാണെന്ന സത്യമറിഞ്ഞു കൊണ്ടുതന്നെയാണ് ദശമുഖൻ അന്ത്യ യുദ്ധത്തിനെത്തിയത്. അത് മണ്ഡോദരിയോട് തുറന്നു പറയുന്ന രാവണനെ കമ്പരിൽ കാണാനാവും. ഈ സത്യത്തെ കുംഭകർണ്ണൻ നേരത്തെ തന്നെ അറിഞ്ഞിരുന്നു. ജലത്തിൽ വരച്ച ചിത്രമാണ് ഈ ജീവിതം എന്നു കമ്പറുടെ കുംഭകർണൻ പറയുന്നുമുണ്ട്. രാത്രി ബാക്കിയായത് വിഭീഷണൻ്റെ മനസ്സിലാണ് . ലൗകീക സുഖാനുഭോഗങ്ങളിലുള്ള ആസക്തി എന്ന രാത്രി എന്ന മിഥ്യ വിഭീഷണൻ്റെ ഉള്ളിൽ നിന്നു മാഞ്ഞതേയില്ല.
ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യം ലൗകീക സമ്പത്താണെന്ന ധാരണ വിഭീഷണൻ്റെ മനസ്സിൽ രൂഢമായിരുന്നു എന്ന കമ്പരിൽ കാണാനാവുന്നുണ്ട്. ഒടുക്കം വരെയും ഇതു വിഭീഷണനെ വിട്ടു പോകുന്നുമില്ല.
രാ മായണം'.
ഇവിടെ ഇരുട്ട് മായയാണ്. ആ മായ അകന്നാൽ മാത്രമേ ഒന്നിനെ രണ്ടായിക്കണ്ടത് മിഥ്യയാണെന്നത് തിരിച്ചറിയാനാവു എന്ന് ഉറക്കെ പാടിയത് മലയാളത്തിൻ്റെ പിതാവ് തന്നെയാണ്.