Indian traditions and cultural stories.

Showing posts with label Tholpavakoothu. Show all posts
Showing posts with label Tholpavakoothu. Show all posts

Annamalai Pulavar




ധന സമ്പാദനത്തെ മുഖ്യ ലക്ഷ്യമാക്കി കലയെ കൊല്ലാൻ പോലും മടിക്കാത്ത ഈ കാലഘട്ടത്തിലെ കലകാരന്മാരിൽ നിന്നു വേറിട്ട ചിന്താഗതിക്കാരായിരുന്നു ഗതകാലത്തെ തോല്പാവകൂത്തു കലാകാരന്മാർ. കലയിലൂടെ  ഈശ്വര സാക്ഷാത്ക്കാരമെന്ന ഉദാത്ത കാഴ്ചപ്പാടിനെ ജീവിതവൃതമാക്കിയവരായിരുന്നു. പഴയ തലമുറക്കാർ . പോയ തലമുറയിലെ പ്രാതസ്മരണീയരായ കലാകാരന്മാരിൽ ഒരാളായ പാലപ്പുറം ശ്രീ. അണ്ണാമല പുലവർ ഈശ്വരാനുഗ്രഹത്തെക്കാൾ വലുതല്ല മറ്റൊന്നും എന്നു വിശ്വസിച്ചിരുന്ന ഗുരുവര്യനായിരുന്നു.. കൃഷ്ണ പുലവർ , പഴനിയമമാൾ ദമ്പതിമാരുടെ പുത്രനായി 1914 ൽ ആണ് പുലവർ ജനിച്ചത്. അച്ഛൻ കൃഷ്ണ പുലവർ ആ കാലത്തെ ഏറ്റവും പ്രശസ്തരായ പാവക്കൂത്തു കലാകാരന്മാരിൽ ഒരാളായിരുന്നു. നൂറിലധികം ശിഷ്യന്മാർക്കു തോൽപ്പാവകൂത്തു പഠിപ്പിച്ചു കൊടുത്ത പിതാവിൽ നിന്നു തന്നെയാണ് അണ്ണാമല പുലവർ തന്റെ ഏഴാം വയസിൽ പാവകൂത്തു പഠിച്ചു തുടങ്ങിയത്.. പതിനാലാം വയസ്സിൽ പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം.

ഇന്നത്തെതിൽ നിന്നു ഏറെ വ്യത്യസമായിരുന്ന ഗതകാലത്തെ കൂത്തു അവതരണം. വാദപ്രതിവാദങ്ങൾ നടത്തുന്ന സപ്രദായമായതിനാൽ നല്ല അറിവും പാണ്ഡിത്വവും ഉള്ളവർക്കു മാത്രമേ പാവക്കൂത്തു രംഗത്തു ശോഭിക്കാൻ കഴിയുമായിരുന്നുള്ളു. അതിനാൽ തന്നെ വ്യത്യസ്ഥ സമ്പ്രദായങ്ങൾ പഠിക്കേണ്ടത് അത്യാവശ്യവുമായിരുന്നു. ആ കാലത്ത് സംസ്കൃത സമ്പ്രദായത്തെ പിന്തുടർന്നിരുന്ന ഏക സംഘമായ മാത്തൂർ സംഘത്തിലെ മനയങ്കത്ത ഗോപാലൻ നായരുടെ കീഴിൽ തുടർ പഠനത്തിനായി പുലവർ പോയത് അച്ഛന്റെ നിർദ്ദേശപ്രകാരമായിരുന്നു.
തോല്പാവകൂത്തിലെ ചില ഭാഗങ്ങൾ വിശദീക്കരിക്കാൻ വേദാന്ത പഠനം ആവശ്യമായതിൽ പുലവർ മണ്ണൂർ ശ്രീരാമാനന്ദാശ്രമത്തിലെ ശിഷ്യത്വം സ്വീകരിച്ചു ചില വർഷം അതിലും പ്രാവീണ്യം നേടി.

1945 ൽ പിതാവ് കൃഷ്ണ പുലവർ മരണപ്പെട്ടതോടെ മൂത്ത സഹോദരൻ രാമസ്വാമി പുലവരോടൊപ്പം അണ്ണാമല പുലവരും കൂത്തു നടത്തിപ്പിന്റെ ചുമതലയേറ്റെടുത്തു.


 മാത്തൂർ സംഘം,കുത്തന്നൂർ സംഘം എന്നീ പുരാതന തോൽപ്പാവകൂത്തു സംഘങ്ങൾ പല കാരണങ്ങൾ കൊണ്ടും ശോഷിച്ചു തുടങ്ങിയതോടെ പല കാപുകളിലും തോൽപ്പാവകൂത്തു മുടങ്ങുമെന്നായപ്പോൾ അതെല്ലാം ഏറ്റു നടത്താനും അണ്ണാമല പുലവർ തയ്യാറായി. പ്രശസ്തേ തോൽപ്പാവകൂത്ത് അവതരണേ വേദികളായ പാലപ്പുറം ചിനക്കത്തൂർ കാവ്, മുണ്ടൂർ പാലക്കീഴ്ക്കാക്കാവ്, പുത്തൂർ തിരുപുരാക്കൽ ഭഗവതി ക്ഷേത്രം, കവളപ്പാറ ആരിയങ്കാവ് തുടങ്ങിയ ഇരുപതോളം കാവുകളിലെ തോൽപ്പാവകൂത്തിനു അണ്ണാമല പുലവർ നേതൃത്വം നൽകിയിരുന്നു. പുതിയ തലമുറയിലെ കുട്ടികൾക്കു പഴമയിലെ കല ഓതി കൊടുക്കുക എന്ന ലക്ഷ്യത്തോടെ പുലവർ 1981 ൽ പാലപ്പുറം ആസ്ഥാനമായി തോൽപ്പാവകൂത്തു പാഠശാല എന്ന സ്ഥാപനം ആരംഭിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ CCRT സ്കോളർപ്പിപ്പോടെ നിരവധി കുട്ടികൾ കൂത്തു പഠിക്കുകയും ചെയ്തു.

ദൂരദർശനുവേണ്ടി നിരവധി തവണ പാപക്കൂത്ത് അവതരിപ്പിച്ചിട്ടുള പുലവർ പല തവണ ആകാശവാണിക്കുേ വേണ്ടിയും പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത രവീന്ദ്രന്റെ എന്റെ കേരളം പരമ്പരക്കുവേണ്ടി കൂത്തു അവതരിപ്പിച്ചതും പുലവരാണ്. 2003 ൽ പുലവരെ കേരള  ഫോക്ലേ ലോർ അക്കാദമി അവാർഡ്‌ നൽകി ആദരിച്ചിട്ടുണ്ട്. ഇതേ വർഷം കേരള സംഗീത നാടക അക്കാദമി ഗുരു പുരസ്ക്കാരവും പുലവർക്കു ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ പാലപ്പുറം ചിനക്കത്തൂർ കാവ്, പുത്തൂർ തിരു പുരാക്കൽ ഭഗവതി ക്ഷേത്രം, മുണ്ടൂർ പാലക്കീഴ്ക്കാം കാവ്, തുടങ്ങിയ നിരവധി ക്ഷേത്ര കമ്മിററികൾ പുലവരെ ആദരിച്ചിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം രൂപ അവാർഡ് തുക ക്ഷയ jt പാക് സമ്മാനവും പുലവർക്കു ലഭിച്ചിട്ടുണ്ട്. 96 വർഷം നീണ്ടു നിന്ന പുലവരുടെ ജീവിത യാത്രക്ക് 2010 ൽ തിരശ്ശീല വീണു. എങ്കിലും ഭക്തിയുടെ നിറവോടെ തോൽപ്പാവകൂത്ത് അവതരിപ്പിച്ചിരുന്ന പുലവരെ എല്ലാ ക്ഷേത്ര കമ്മിറ്റികളും ആദരവേ ടെ സ്മരിക്കുന്നു.


Share:

തോൽപ്പാവകൂത്തും ചിനക്കത്തൂരും. | Shadow Puppetry | Tholpava koothu at Chinakathoor temple

Chinakathoor Temple Kooth madam(Stage) | ചിനക്കത്തൂർ കാവ് തോൽപ്പാവകൂത്ത്
Chinakathoor Temple Tholpava Kooth Performance

 പണ്ടൊരു നാളിൽ ചുരം കടന്നെത്തി കുത്തനൂരിൽ തമ്പു പാർത്ത മന്നാടിയാർ സമുദായക്കാരായ കൈത്തറി നെയ്ത്തുകാർ കേരളത്തിനു നൽകിയ നിഴൽ നാടകമാണ് തോൽപ്പാവകൂത്ത്. കമ്പരാമായണത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഈ കലാരൂപം ഇപ്പോഴും എൺപതിലധികം കാളികാവുകളിൽ ഉത്സവത്തോടനുബന്ധിച്ച് സ്ഥിരമായി നടത്തിവരുന്നു. എങ്കിലും പാലപ്പുറം ചിനക്കത്തൂർ കാവ്, എഴക്കാട് കുന്നപ്പുള്ളിക്കാവ്, പെരിങ്ങോട്ടു കുർശി മന്ദത്തു കാവ്, കണ്ണിയമ്പുറം കിള്ളിക്കാവ് തുടങ്ങിയ വളരെ കുറച്ചു കാവുകളിൽ മാത്രമാണ് ചിട്ടപ്രകാരമുള്ള പാവകൂത്ത് അവതരിപ്പിക്കപ്പെടുന്നത്. ഇതിനു പ്രധാന കാരണങ്ങളിലൊന്ന്  തോൽപ്പാവകൂത്ത് അവതരിപ്പിക്കാനറിയാവുന്ന കലാകാരന്മാരുടെ കുറവാണ്.

പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ തോൽപ്പാവകൂത്തിനു രണ്ടു നൂററാണ്ടിന്റെയെങ്കിലും കാലപഴക്കം ഉണ്ടാവും. തുടങ്ങിയ കാലം മുതൽ പാലപ്പുറം സംഘം തന്നയാണ് ഇവിടെ തോൽപ്പാവകൂത്തിനു നേതൃത്വം നൽകി വരുന്നത്. ആദ്യകാലത്ത് പതിനാലു ദിവസത്തെ കൂത്താണ് ചിനക്കത്തൂരിൽ നടത്തിയിരുന്നത്. പറയെടുപ്പിന്റെ നാളുകളുടെ എണ്ണം കൂട്ടിയപ്പോൾ കൂത്തിന്റെ എണ്ണം പഴി നേഴാക്കി വർദ്ധിപ്പിക്കുകയാണുണ്ടായത്. പതിനേഴു കൂത്തിൽ ആദ്യത്തെ കൂത്ത് ദേവസ്വം വകയും, ഒടുവിലത്തേത് മാനേജിങ് ട്രസ്റ്റിയായ ഏറന്നൂർ മന വകയുമാണ്. ബാക്കി പതിനഞ്ചിൽ ഏഴു കൂത്തുകൾ വടക്കു മംഗലം , പാലപ്പുറം, പല്ലാർ മംഗലം, മീറ്റ്ന , എറക്കാട്ടിരി, ഒറ്റപ്പാലം, തെക്കു മംഗലം എന്നീ ദേശക്കമ്മിറ്റികളുടെ വകയും ബാക്കി എട്ടെണ്ണം സ്വകാര്യ വ്യക്തികളുടെ വഴിപാട് കൂത്തുമാണ്.

 .പതിനാലു ദിവസം മാത്രം കൂത്തു നടന്നിരുന്ന കാലത്തേതു പോലെ ഇപ്പോഴും യുദ്ധകാണ്ഡത്തിലെ സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കുക. സ്ഥിരമായി തോൽപ്പാവകൂത്തു നടക്കുന്ന കാവുകളിലെല്ലാം തന്നെ കൂത്തു അവതരിപ്പിക്കാ:ൻ സ്ഥിരമായ വേദിയുണ്ടാവും. കൂത്തുമാടം എന്ന പേരിലറിയപ്പെടുന്ന ഈ വേദികളിൽ ഭൂരിപക്ഷം   വേദികളും ക്ഷേത്രത്തിനു അഭിമുഖമായിട്ടാണ് കാണപെടുക. എന്നാൽ തൂത, മുണ്ടൂർ തുടങ്ങിയ കാവുകളിൽ സ്ഥല പരിമിതിമൂലം കാവുകളുടെ വശങ്ങളിലായിട്ടാണ് കൂത്തുമാടം കാണപ്പെടുന്നത്.

തെക്കോട്ടു ദർശനമുള്ള അത്യപൂർവ ക്ഷേതങ്ങളിൽ ഒന്നായ ചിനക്കത്തൂരിൽ  മാടത്തിന്റെ മുഖം വടക്കോട്ടാണ്. കേരളത്തിലെ എല്ലാ കൂത്തുമാടങ്ങളുടെയും അളവിൽ വ്യാത്യാസങ്ങളുണ്ട്. ചിനക്കത്തൂർ മാടത്തിന്റെ നീളം 13 മീറ്ററും വീതി 4 മീറ്ററും ഉയരം നാലര മീറ്ററുമാണ്. കെട്ടിലും മട്ടിലും സൗകര്യത്തിലും  ചിനക്കത്തൂരിലെ കൂത്തുമാടം മറ്റു മാടങ്ങളെക്കാൾ മുന്നിൽ തന്നെയാണ്. 

   കൂത്തു തുടങ്ങുന്നതിനു തലേ ദിവസം തന്നെ മാടം കഴുകി വൃത്തിയാക്കും. കൂത്തു തുടങ്ങുന്ന ദിവസം വൈകുന്നേരം ഏഴര മണിക്കു തന്നെ മാടത്തിൽ ഒരുക്കങ്ങൾ തുടങ്ങും. കാവിലെ ദീപാരാധന കഴിഞ്ഞ ശേഷം കൂത്തുമാടത്തിൽ നിന്നു ഒരു തൂക്കുവിളക്കു മേലെക്കാവിൽ കൊണ്ടുപോയി ശ്രീകോവിലനകത്തെ ദീപത്തിൽ നിന്നു ഒരു തിരി പകർന്നു വാങ്ങി മാടത്തിന്റെ മുന്നിൽ മധ്യത്തിലായി തൂക്കിയിടും. ഈ ചടങ്ങ് മാടത്തിൽ വിളക്കുവെക്കുക എന്നാണറിയപെടുക. ദേവി ചൈതന്യത്തെ മാടത്തിലെത്തിക്കുക എന്ന സങ്കല്പം കൂടിയാണ് ഈ ചടങ്ങ്. മാടത്തിൽ വിളക്കുവെച്ചു കഴിഞ്ഞാൽ മേലെക്കാവിലെ ശാന്തിക്കാരൻ സന്‌ധ്യാവേല കൊട്ടണം. മേലെക്കാവിനുള്ളിലാണ് സന്ധ്യാവേല  കൊട്ടുക കൂത്തിനോടനുബന്ധിച്ചു കാവിൽ അകത്തും മുറ്റത്തും നടക്കുന്ന എല്ലാ ചടങ്ങുകളും തുടങ്ങാനുള്ള അനുവാദമാണ് ഈ സന്ധ്യാവേല കൊട്ടൽ ചടങ്ങ്. ഇവിടെ മേലെക്കാവ് ഭഗവതിയുടെ പ്രതിനിധി വെളിച്ചപ്പാടല്ല അത് ശാന്തിക്കാരനായ കുളങ്ങര നായരായി മാറുന്നു.

Coconut Lamps providing golden yellow light for Tholpava koothu | ചിനക്കത്തൂർ കാവ് തോൽപ്പാവകൂത്ത്
Coconut Lamps providing golden yellow light for Tholpava koothu

Inside view of Tholpava koothu performance | ചിനക്കത്തൂർ കാവ് തോൽപ്പാവകൂത്ത്at Chinakathoor Temple
Inside view of Tholpava koothu performance at Chinakathoor Temple
 വിളക്കുവെച്ചു കഴിഞ്ഞാലുടൻ കൂത്തുമാടത്തിന്റെ ഇരുവശങ്ങളിലും കൊടിക്കൂറ തൂക്കിയിടും. ഇതിനു ശേഷം വെള്ള ആടൽ പുടവ കെട്ടുന്ന ചടങ്ങാണ്. ഇതിനു കൂറയാടുക എന്നാണ് പറയുക. കാരമുള്ളുകൊണ്ട് ആടൽ പുടവ പിൻ /ചെയ്യുന്നത് ചെറിയെ ചടങ്ങോടെയാണ്... ദേശക്കാരെ കൂറയാടല്ലേ, എന്നു മൂന്നു തവണ വിളിച്ചു ചോദിക്കും... നടുഭാഗങ്ങളിൽ കാരമുള്ളു തറച്ചു പിൻ ചെയ്യുന്ന ആടൽ പുടവ ഇരു വശത്തേക്കും വലിച്ചു കെട്ടും. ഈ വെള്ള ആടൽ പുടവയുടെ താഴെ കറുപ്പ് തുണി മുള്ളുപയോഗിച്ച് പിൻ ചെയ്യും. ഇതു കഴിഞ്ഞാൽ വിളക്കുമാടം ആടൽപ്പുടവയുടെ പിന്നിൽ 20 ഇഞ്ച് അകലത്തിൽ വെള്ള ആടൽ പുടവയിൽ പാവ കൊരുത്തിട്ടാൽ നിഴൽ വ്യക്തമായി കാണുന്ന ഉയരത്തിൽ കയറു കെട്ടി തൂക്കിയിടും. ചിനക്കത്തൂരിൽ 22 നാളികേര മുറികൾ നിരത്തിവെക്കാവുന്ന തരത്തിലുള്ളതും നുറ്റാണ്ടു പഴക്കമുള്ളതു തേക്കിന്റെ തടിയാണ് വിളക്കുമാടമായി ഉപയോഗിക്കുന്നത്. വിളക്കുമാടം സ്ഥാപിച്ചു കഴിഞ്ഞാൽ ആടൽപ്പുടയിൽ പാവകൾ കാരമുള്ളുകൾ കൊണ്ടു കോർത്തു തൂക്കും. ഓരോ ദിവസത്തേയും കഥാ സന്ദർഭമനുസരിച്ചാണ് പാവകൾ നിരത്തുക. ഒപ്പം തന്നെ നാളികേര മുറികൾ വിളക്കുമാടത്തിൽ നിരത്തി വെക്കും.

 കാവിൽ സന്ധ്യാവേല കൊട്ടി കഴിഞ്ഞാൽ തായമ്പക ഉള്ള ദിവസങ്ങളിൽ തായമ്പക നടക്കും. ഇല്ലെങ്കിൽ മേലെക്കാവിന്റെ തിരുനടയിൽ മതിൽ കെട്ടിനു പുറത്ത് കേളി മദ്ദള പറ്റ് കുഴൽ പറ്റ് എന്നിവ നടക്കും. ഇത് അവസാനിക്കുന്നതോടൊപ്പം താഴത്തെ കാവിനു മുന്നിൽ മതിൽക്കെട്ടിനുള്ളിൽ സന്ധ്യാവേല കൊട്ടും. താഴത്തെ കാവിൽ പറകളാണ് ഇതിനുപയോഗിക്കുക. കുളി കഴിഞ്ഞു മേലെക്കാവിൽ തൊഴുതെത്തുന്ന വെളിച്ചപ്പാട് ചിലമ്പും അരമണിയുമണിയുക താഴെക്കാവിന്റെ തിരുനടയിൽ വെച്ചാണ്. അവിടെ വെച്ചു തന്നെ  വാളു  കയ്യേന്തും. 

താഴെക്കാവിനെ മൂന്നു പ്രദക്ഷിണം വെച്ച ശേഷം എത്തുന്ന വെളിച്ചപ്പാടിനെ മേലെക്കാവ് ശാന്തിക്കാരൻ ചെണ്ട കൊട്ടി സ്വീകരിക്കും. ചെണ്ടയുടെയും പറയുടെയും ഇലത്താളത്തിന്റെയും അകമ്പടിയോടെ മേലെക്കാവിനെ മൂന്നു പ്രദക്ഷിണം ചെയ്ത ശേഷം വെളിച്ചപ്പാട് മതിൽ കെട്ടിനു പുറത്തുകടക്കും. ചെണ്ടയുടെയും കുറുങ്കുഴലിന്റെയും അകമ്പടിയോടെ കൂത്തുമാടത്തിലെത്തി അരിയെറിത്ത് കൂത്തു തുടങ്ങാനുള്ള അനുവാദം കൊടുക്കും. ആദ്യ ദിവസവും അവസാന ദിവസവും മാടപ്പുലവർക്കു കല്പന നൽകുന്ന ചടങ്ങും ചിനക്കത്തൂരിലുണ്ട്. വെളിച്ചപ്പാട് അരിയെറിഞ്ഞു കൂത്തു തുടങ്ങാനുള്ള അനുവാദം കൊടുക്കുന്ന ചടങ്ങ് കൂത്തുമാടം കൊട്ടി കയറൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.

മാടത്തിനുള്ളിൽ വിളക്കു തെളിയിക്കുന്നതിനു മുൻപ് മാട ചിന്ത് പാടുക പതിവാണ്. താളത്തിൽ ഉള്ള ഈശ്വര വന്ദനമാണിത്. മാട ചിന്തു അവസാനിക്കുന്നേ നേരത്ത് മാടത്തിനു മുന്നിൽ തൂക്കിയിട്ടിക്കുന്ന വിളക്കിൽ നിന്നു. പകർന്നെടുക്കുന്ന 22 തിരികൾ വിളക്കുമാടത്തിലെ നാളികേര മുറികളിൽ നിരത്തുന്നതോടെ മാടത്തിനകത്തു വെളിച്ചം സാന്ദ്രമാവും. വെളിച്ചത്തിനു മറനിൽക്കുന്ന തിരശ്ശീലയിലെ പാവകൾ പുറത്തെ കാണികൾക്ക് നിഴലുകളായി തെളിയും. കൂത്തു തുടങ്ങുന്ന ആദ്യ ദിനത്തിൽ ഗണപതി പൂജ പതിവാണ്. നെല്ല്, അരി, പഴം അവിൽ, മലർ, ശരക്കര എന്നിവ പൂജക്കു ഉപയോഗിക്കും.

ചിനക്കത്തൂരിൽ സേതുബന്ധനം മുതലാണ് കഥ തുടങ്ങുകയെങ്കിലും ആദ്യ ദിവസം രാമാവതാരം മുതൽ സേതുബന്ധനം വരെയുള്ള കഥ ചുരുക്കി വിവരിക്കും. കൂത്തിനോടനുബന്ധിച്ചു പുറത്തു നടക്കുന്ന ചടങ്ങാണ് ഗരുഡനെ എഴുന്നെള്ളിക്കൽ. ഗരുഢന്റെ രൂപത്തിലുള്ള പാവ  കാവിന്റെ തിരുനടയിൽ നിന്നു മാടത്തിലേക്കു ആനയിക്കുന്ന ഈ ചടങ്ങ് പതിനാലാം ദിനം കൂത്തിനാണ് നടക്കുക. പതിനാറാമത്തെ ദിനം രാവണവധം നടക്കും. പതിനേഴാമത്തെ ദിനത്തിൽ ശ്രീരാമപട്ടാഭിഷേകമാണ്. അഭിഷേക ദിനത്തിലും മാടത്തിനകത്ത് പൂജ നടത്തും. ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞു കൂത്തു അവസാനിപ്പിച്ചു കഴിഞ്ഞൂ കൂറ ഇറക്കിയ ശേഷമാണ് വിളക്കുമാടം ഇറക്കുക. വിളക്കുമാടം താഴെ ഇറക്കി വെച്ചു ഏഴുതവണ കൂവണമെന്ന പതിവും ഉണ്ട്.

Tholpava koothu artist Annamala pulavar and team
From left: Velayudan Pulavar, Annamala pulavar and Cheerath Narayanan Nair
 പാലപ്പുറം സംഘത്തിലെ മഹാരഥന്മാരായ കലാകാരന്മാർ പാവകൂത്തു നടത്തിയ വേദിയാണ് ചിനക്കത്തൂർ. പാലപ്പുറം അങ്കപ്പ പുലവർ, കൃഷ്ണ പുലവർ ,രാമ പുലവർ, രാമസ്വാമി പുലവർ, പഴനിയാണ്ടി പുലവർ, വേലു പുലവർ, വേലായുധ പുലവർ , ശങ്കര പുലവർ, രാമൻകുട്ടി പുലവർ , ഗോവിന്ദൻ നായർ. ,കേയത്ത് കൃഷ്ണൻ നായർ, തങ്കമണി പുലവർ, ചീരാത്ത് നാരായണൻ നായർ, അണ്ണാമല പുലവർ തുടങ്ങിയ എത്രയോ പേർക്ക് നാവു കൊടുത്ത ദേവി വാഴുന്ന ചിനക്കത്തൂരിലെ തോൽപ്പാവകൂത്തിനു തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉള്ളത്; ഏറ്റവും വൃത്തിയായി കൂത്തു നടക്കുന്ന കാവും ചിനക്കത്തൂർ തന്നെയാണ്.
Share:

Sadananda Pulavar

Tholpava koothu artist