Indian traditions and cultural stories.

പൂതനും തട്ടാനും | Poothan and Goldsmith





നിളയോരമണ്ണിൽ പൂത്തു നിറയുന്ന കാവുത്സവങ്ങളുടെ നാളുകളിൽ നാട്ടുവഴികളിൽ പിന്നെ ഉത്സവ പറമ്പുകളിൽ കാഴ്ച ചന്തമാവുന്ന ഒരു കലാരൂപമാണ് പൂതൻ. കാൽത്തളകിലുക്കി, കൈവള കുലുക്കി. തുടി താളത്തിനൊത്തു ചുവടുകൾ വെക്കുന്ന പൂതത്തിനെക്കുറിച്ചു കഥകളും ഐതീഹ്യങ്ങളുമുണ്ട് - ഐതിഹ്യങ്ങളിൽ പ്രധാനം കാളിയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ പൂതന്റെ  പിറവിയെക്കുറിക്കുന്ന നാട്ടുചൊല്ലുകൾ തട്ടാനുമായി ബന്ധപ്പെട്ട കഥകൾക്കാണ് ഊന്നൽ നൽകുന്നത്. ഈ കലാരൂപവുമായി ബന്ധപ്പെട്ടവർ പകർന്നു തന്ന കഥയാണ്  ഇത്തിരി ഹാസ്യവും ചേർത്തി ഇവിടെ പറയുന്നത്. 

പണ്ടു പണ്ടു നിളാതീരത്തൊരു പൂതൻ കാടു പാർത്തിരുന്നു. കാടകത്തെ വള്ളികളിൽ ഊഞ്ഞാലാടിയും കാട്ടു കിഴങ്ങുകൾ തിന്നും അല്ലലേതുമില്ലാതെ പൂതൻ വാണിരുന്നു. ഉഷ്ണത്തിന്റെ നാളിൽ നിളയിലെ ശൈത്യത്തിലിറങ്ങി നീരാടിയും നീന്തിത്തുടിച്ചും നടക്കുക പതിവായിരുന്നു. ഒരു നാൾ ഒരുച്ചയുടെ നേരത്തു പരൽ മീനുകൾ പുളയുന്ന വെള്ളത്തിലിറങ്ങി ആഴത്തിൽ മുങ്ങവേ പൂതത്തിനൊരു ചെപ്പു കിട്ടി.. ചെപ്പിനകം മുഴുവൻ സ്വർണമാവുമെന്നു കരുതിയ പൂതത്തിനു അകതാരിൽ മോഹം നിറഞ്ഞു. "കാതിലൊരു കടുക്കൻ, അരയിലൊരു അരത്താലി. പിന്നെ മാറിൽ മനോഹരമായ മാർത്താലി കൈവള, കാൽത്തള. നീണ്ടു നീണ്ടു പോയ മോഹങ്ങൾക്കിടയിൽ  പൂതം ചെപ്പു തുറന്നു നോക്കാൻ മറന്നു പോയി. സ്വർണത്തിന്റെ നിറം പൂശിയ ആശകളുമായി തട്ടാനെ തെരഞ്ഞു നടന്ന പൂതൻ ഒടുവിൽ അയാളെ കണ്ടത്തി. തനിക്കു കിട്ടിയ ചെപ്പു തട്ടാന്റെ മുന്നിൽ വെച്ച ശേഷം പൂതൻ രണ്ടടി മാറിനിന്നു.


കൈ രണ്ടും കെട്ടി നിന്ന പൂതത്തിനോടു തട്ടാൻ.
ചോദിച്ചു:
"ഇത് എവിട്ന്നാ കിട്ട്യേ ?" 
"പൊഴേന്നാ" പൂതൻ പറഞ്ഞു.
"തൊറന്നു നോക്കിയോ നീ ?"
ഇല്ലെയെന്ന അർത്ഥത്തിൽ പൂതൻ തലയാട്ടി.
"എന്താ ഇപ്പോ വേണ്ടേ"? തട്ടാൻ ചോദിച്ചു:
പുതൻ തന്റെ മനസ്സിലെ മോഹങ്ങളെ ഓരോന്നായി പറഞ്ഞു. എല്ലാം കേട്ട തട്ടാൻ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. അതു കേട്ട പൂതം ഏറെ സന്തോഷത്തോടെ നടന്നകന്നു. പൂതൻ ഇടവഴി താണ്ടി അകന്ന ശേഷം ചെപ്പു തുറക്കാൻ തട്ടാനു ഏറെ ശ്രമിക്കേണ്ടി വന്നു. ആണ്ടുകൾ ഏറെയായി തുറക്കാത്ത ചെപ്പാണെന്നു തട്ടാനു ഉറപ്പായി. ചെപ്പിനകം മുഴുവൻ സ്വർണം കണ്ടമ്പരന്ന തട്ടാന്റെ നെഞ്ചിൽ കാപട്യതയുടെ ചോദ്യമുയർന്നു." കാടു വാഴുന്ന പൂതത്തിനെന്താ പണ്ടം" ? ചെപ്പിനകത്തെ സ്വർണം മുഴുവൻ എടുത്തു മാറ്റിയ തട്ടാൻ പകരം കല്ലും കരിക്കട്ടയും ചെപ്പിൽ നിറച്ചു വെച്ചു. പക്ഷമൊന്നു കഴിഞ്ഞു പണ്ടം തെരത്തെത്തിയ പൂതത്തിന്റെ നേർക്കു ചെപ്പു വലിച്ചെറിഞ്ഞ ശേഷം തട്ടാൻ ആക്രോശിച്ചു.

"കല്ലും കരിയും നിറച്ച ച്ചെപ്പു കൊണ്ടുവന്നു ആളെ പറ്റിക്കാൻ നോക്ക്വാ?". 
പൂതൻ അമ്പരന്നു. വെപ്രാളത്തോടെ ചെപ്പു തുറന്നു നോക്കിയ പൂതൻ കല്ലും കരിക്കട്ടയും കണ്ടു തനിക്കു പറ്റിയ അബദ്ധത്തെയോർത്തു നാവു കടിച്ചു. ഒരു വാക്കു പറയാനാവാതെ ചെപ്പുമെടുത്തു നടന്നകന്ന പൂതൻ ഏറെ കഴിഞ്ഞാണറിഞ്ഞത് തട്ടാൻ തന്നെ ശരിക്കും പറ്റിക്കുകയായിരുന്നു എന്ന സത്യം. പിന്നെ തെരഞ്ഞു പോയ പൂതത്തിനു തട്ടാനെ കണ്ടെത്താനുമായില്ല. അപ്പോഴേക്കും അയാൾ ഏഴു നാടു താണ്ടിയ സ്ഥലത്തേക്കു താമസം മാറ്റിയിരുന്നു. തന്നെ പറ്റിച്ച പൂതനെ തെരഞ്ഞാണ് പൂതൻ ഉത്സവക്കാലത്ത് നാടു നടക്കുന്നതെന്നാണ് വിശ്വാസം. 


നാവു കടിച്ച രൂപത്തിൽ പൂതത്തെ കാണാന്നും കാരണമിതാണത്രേ ! ഡും ഡും ഡും ഡും ഡുംഡുംഡും ഡും ഡും എന്ന തുടിതാളം കണ്ടോ കണ്ടോ തട്ടാനെ കണ്ടോ എന്ന അന്വേഷണമാണെന്നും  എന്ന വിശ്വാസം നിളയോരത്തെ പൂതന്റെ പിറവിക്കഥയായി നില കൊള്ളുന്നു. ഇതു കൂടാതെ കണ്ണകിക്കഥയിലെ ചിലമ്പുകട്ട തട്ടാനെയാണ് പൂതൻ നെരയുന്നതെന്ന വിശ്വാസവും നിലനിൽക്കുന്നു.



Share:

പൂതൻ | Kerala traditional art




നാട്ടുപഴമയിലെ വിശ്വാസ പ്രമാണങ്ങളിൽ നിന്നുയിർജനിച്ച ഭൂരിപക്ഷം നാടൻ കലകളുടെയും ഉപജ്ഞാതാക്കളും അത് അവതരിപ്പിക്കുന്നവരും സാമൂഹികമായി പിൻതള്ളി നിർത്തിയിരുന്ന ജനവിഭാഗങ്ങളാണ്. ഈ കലകൾക്കെല്ലാം വേദിയൊരുക്കുന്നതോ കാവുത്സവങ്ങളുമാണുതാനും. കാളി, നീലി, കുറുമ്പ , വേട്ടക്കരൻ , കട്ടിചാത്തൻ തുടങ്ങിയ പ്രതിഷ്ഠകളുള്ളതും പൂർവ കാലത്ത് പൂർണമായും കൗളാചാര രീതിയിലുള്ള ആരാധന നടത്തി വന്നിരുന്നതുമായ കാവുകളിലൊഴികെ മറ്റു ക്ഷേത്രങ്ങളിലൊന്നും ഈ കലകൾക്കു പ്രവേശനമില്ല എന്നതാണ്ന്നു സത്യം. ഇന്നും ശിവ ക്ഷേത്രങ്ങളിലും വൈഷ്ണവ ക്ഷേത്രങ്ങളിലും ഉത്സവ കാഴ്ചകളിൽ നാടൻ കലകൾ ഉൾപ്പെടാറില്ല . ഇത്തരം ആരാധനാലങ്ങളിൽ മതിൽക്കെട്ടിനകത്തെ ചടങ്ങുകൾക്കാവും പ്രാധാന്യം. 

ഒറ്റപ്പാലം, പട്ടാമ്പി എന്നീ താലൂക്കുകളിലെയും തൂതപ്പുഴയുടെ തീരത്തുള്ള പെരിന്തൽമണ്ണ താലൂക്കിലേയും ഉള്ള മിക്ക ഭഗവതിക്കാവുകളിലും ഉത്സവക്കാഴ്ചയാവുന്ന നാടൻ കലാരൂപങ്ങളിലൊന്നാണ് പൂതൻ. പൂതൻ എന്നും പറപ്പൂതൻ എന്നും അറിയപ്പെടുന്ന രണ്ടുതരം പൂതങ്ങളിൽ പറപ്പൂതം കെട്ടിയാടുന്നത് പറയ സമുദായക്കാരാണ്. ആദ്യകാല കാളി ഉപാസകരായി ഗണിക്കപ്പെടുന്ന  മണ്ണാൻ സമുദായക്കാരാണ് പൂതമെന്ന രൂപം കെട്ടിയാടുന്നവർ.



കടിച്ച നാവും തുറിച്ച കണ്ണും കൊഴുപ്പോലെ മൂക്കുമുള്ള മുഖാവരണവും തലക്കെട്ടും , പീലി മുടിയും, കാൽത്തള, കൈത്തവള, അരത്താലി, മാർത്താലി തുടങ്ങിയ ആഭരണങ്ങളും ആണ് പൂതന്റെ വേഷവിധാനം. ഉത്സവത്തിനു കൂറയിടുന്ന ദിനം മുതൽ തട്ടകത്തിലെ ഭവനങ്ങളിൽ ചെന്നു കളിക്കുന്ന പൂതനെ ദേവി സങ്കല്പവുമായി ബന്ധപ്പെട്ട കലാരൂപമായിട്ടു തന്നെയാണ് തട്ടകവാസികൾ കാണുന്നത്. നിളയോര ഉത്സവക്കാഴ്ചയുടെ നിറഭംഗിയുള്ള പൂതന്റെ പേര് ഏറ്റവും കൂടുതൽ പേരിൽ എത്താൻ കാരണം ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന അനുഗ്രഹീത കവിയുടെ പൂതപ്പാട്ട് എന്ന കവിതയാണ്.

എന്നാൽ യഥാർത്ഥത്തിൽ ഈ കവിതയിലെ കഥാപാത്രമായ പൂതമല്ല  നിളയോര പൂതൻ . ഇടശ്ശേരിയുടെത് പെൺപൂതമാണ്. നിളയോരക്കാഴ്ച ആൺ പൂതനാണ്. മാത്രമല്ല ഈ കലാരൂപവുമായി ബന്ധപ്പെട്ട ആരും തന്നെ ഇടശ്ശേരിയുടെ കഥയെ പൂതത്തിന്റെ മിത്തായി അംഗീകരിക്കുന്നുമില്ല മാതൃ വാത്സല്യത്തിന്റെ മഹനീയതക്കു നിദർശനമായ ഇടശ്ശേരി കവിതയെ ഇവിടെ പരിചയപ്പെടുത്തുന്നത് പുതത്തെക്കുറിക്കുന്ന ഒരു കഥ എന്ന രീതിക്കാണ്.


പൂതപ്പാട്ടെന്ന അനശ്വര കവിതയിലൂടെ വള്ളുവനാടൻ പൂതത്തെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച കവിയാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. ഒററക്കു മേയുന്ന പയ്യിന്റെ മുല കുടിച്ചും പൊട്ടി ചൂട്ടായി വന്നു പഥികരുടെ വഴി തെറ്റിച്ചും പറയന്റെ കുന്നിലെ മറ്റേ ചെരിവിലൊരു മടയിൽ പാർത്തിരുന്ന പെൺപൂതത്തിന്റെ കഥയാണ് പൂതപ്പാട്ടിന്റെ പ്രമേയം. ആറ്റിൻ കരയിലെ നങ്ങേലിക്കു ഒരു ഉണ്ണി പിറന്നു. നിലത്തു വെച്ചാൽ ഉറുമ്പരിച്ചാലോ, തലയിൽ വെച്ചാൽ പേനരിച്ചാലോ ? അതിനാൽ ഉണ്ണിയെ തന്റെ മാറിൽ ചേർത്തു വളർത്താൾ നങ്ങേലി. നാളുകൾ കഴിയവേ ഉണ്ണിക്കു കാൽ വളർന്നു കൈ വളർന്നു ,വയസ്സു ഏഴു തി കയവേ കണ്ണും കാതും ഉറച്ചു. പള്ളിക്കൂടം പോകണമെന്ന ആശ ഉണ്ണിയുടെ മനസ്സിലും ഉദിച്ചു.

പുളിയിലക്കര മുണ്ടുടുപ്പിച്ച് ഓലയും എഴുത്താണിയും കൈയ്യിൽ കൊടുത്തു ഉണ്ണിയെ അമ്മ പള്ളിക്കൂടത്തിലേക്കയച്ചു. കൗതുകത്തിന്റെ കാഴ്ചകൾ കണ്ടു ഉണ്ണി നടന്നു. പറയന്റെ കുന്നിലെ ഉയരവും കടന്ന് ഉണ്ണി മറ്റേ ചെരിവിലെത്തവേ മനുഷ്യ വാടയറിഞ്ഞ പൂതം മാളത്തിൻ വാതിൽ പൊളി മെല്ലേ നീക്കി. പൊന്ന  അശോക പൂങ്കുല പോലെ, അമ്പിളിക്കലയൊന്നു നിലത്തുദിച്ച പോലെ, മാമ്പൂവിന്റെ നിറ മൊത്തൊരു ഉണ്ണി നടന്നടുക്കുന്നതു കണ്ട പൂതത്തിൻ അകതാരിലെവിടെയോ വാത്സല്യത്തിന്റെ വികാരമൊരു പ്രളയമായി, മാറിടത്തിലൊരു ഇക്കിളി പിറന്നു മാഞ്ഞു. സ്നേഹമൊരു കനിവായി നിറഞ്ഞു തുളുമ്പേവേ പൂതത്തിന്റെ മനസ്സിലും ആശ പിറന്നു.
ഉണ്ണി യോടിത്തിരി നേരമൊന്നു കൊഞ്ചാൻ , പൂക്കളറുത്തും, കല്ലുകൾ പെറുക്കി കൂട്ടിയും ഉണ്ണിയോടൊത്തൊന്നു കളിക്കാൻ പൂതം ആശിച്ചു. കോമ്പല്ലും ഉണ്ടക്കണ്ണും കണ്ടു ഉണ്ണി പേടിച്ചാലോ? പൂതം അതി സുന്ദരിയായൊരു പെൺകിടാവിന്റെ വേഷമെടുത്തു. തന്നരികിലെത്തിയ ഉണ്ണിയോടു പൂതം പറഞ്ഞു. 

"ഉണ്ണ്യേ ആ ഓലയും എഴുത്താണിയും അങ്ങു ദൂരെ കളയു ,നമുക്കു നീലക്കല്ലിന്മേൽ പൂക്കൾ കൊണ്ടു ചിത്രമെഴുതി കളിക്കാം " . ഗുരുനാഥൻ കോപിക്കുമെന്നു  ആദ്യം പറഞ്ഞെങ്കിലും ഒടുവിൽ ഉണ്ണി പൂതത്തെ കേട്ടു.
പകൽ വെളിച്ചം പാതി മിഴി കൂമ്പി തുടങ്ങി. ഇരുളടരുകൾ വിണ്ണിനെ തൊടാനുമിറങ്ങി. പള്ളിക്കൂടം പോയ ഉണ്ണി ഇനിയും തിരിച്ചെത്തിയില്ല. നങ്ങേലിയുടെ മനസ്‌സൊന്നു കാളി. പിന്നെ തേങ്ങലുയർന്നു ഊടുവഴിയിലൂടെയും പാടവരമ്പിലൂടെയും ഉറക്കെ വിളിച്ചും കരഞ്ഞും നടന്ന നങ്ങേലി, നടന്നു നടന്നൊടുവിൽ പറയന്റെ കുന്നിലെത്തി.ഉണ്ണിയെ തെരയുന്ന മനസ്സിന്റെ നോവു കേട്ട പൂതത്തിന്റെ നെഞ്ചൊന്നുലഞ്ഞു. ഉണ്ണിയെ തനിക്കു നഷ്ടപ്പെടുമെന്ന ഭയന്നു പൂതം നങ്ങേലിയെ അകറ്റാൻ അടവു പലതുമെടുത്തു.

പേടിപ്പിച്ചോടിക്കാൻ നോക്കി പൂതം. പേടിയാതെ നിന്നാൾ അമ്മ : കാറ്റായും തീയായും നരിയായും പുലിയായുമൊക്കെ വന്നു പൂതം. കൂസാതെ തന്നെ നിന്നാൾ അമ്മ. തോറ്റ പൂതം മറ്റൊരടവെടുത്തു. മുത്തും സ്വർണവും നിറച്ച പൊത്തിന്റെ മൂടി തുറന്നു പിടിച്ചു പിന്നെ പറഞ്ഞു. "ഇതൊക്കെ നീ 
എടുത്തോ, ഉണ്ണിയെ എനിക്കു താ" മറിച്ചൊന്നും പറയാതെ നങ്ങേലി മരക്കമ്പിനാൽ തന്റെ ഇരു കണ്ണുകളും ചൂഴ്ന്നെടുത്തു അത് പൂതത്തിന്റെ നേർക്കു നീട്ടി കൊണ്ടു പറഞ്ഞു." ഇതിനെക്കാൾ വലുതാണെനിക്കെന്റെ ഉണ്ണി.. പൂതം മറ്റൊരു കൗശലം കണ്ടെത്തി. നൊച്ചിക്കോലു കൊണ്ടൊരു ഉണ്ണിയെ ഉണ്ടാക്കി നങ്ങേലിക്കു കൊടുത്തു , നൊച്ചിക്കോലുണ്ണിയെ തലോടിയ നങ്ങേലിക്കു പെട്ടെന്നറിഞ്ഞു അത് തന്റെ ഉണ്ണിയല്ലെന്ന് . ഉള്ളു വിങ്ങിയ മാതൃ ഹൃദയം ആക്രോശിച്ചു " പെറ്റ വയറിനെ പറ്റിക്കാൻ നോക്കുന്നോ പൊട്ട പൂതമേ ?". പൂതത്തെ ശപിക്കാനായി നങ്ങേലി കൈകളുയർത്തി. മാതൃശാപ മേൽക്കേണ്ടിവരുമെന്നറിഞ്ഞ പൂതം ഞെട്ടി വിറച്ചു. തൊഴുകൈകളോടെ പൂതം അപേക്ഷിച്ചു.

"ശപിക്കരുത് , ഉണ്ണിയേയും കാഴ്ചയും തിരിച്ചു തരാം" . ഉണ്ണിയുമായി നങ്ങേലി തിരിച്ചു നടക്കാനൊരുങ്ങവേ പൂതം വീണ്ടും വീണ്ടും ഉണ്ണിയെ തലോടി..പൂതത്തിന്റെ കണ്ണു നിറഞ്ഞെഴുകുന്നതു കണ്ട നങ്ങേലിയുടെ മനസ്സലിഞ്ഞു. നങ്ങേലി പൂതത്തെ ആശ്വസിപ്പിച്ചു. "നീ കരയേണ്ട പാടം കൊയ്തൊഴിയുന്ന വേനൽ നാളിൽ ആണ്ടിലൊരിക്കൽ ഉണ്ണിയെ കാണാൻ വന്നോളു " പൂതം തലകുലുക്കി. വീടേതാണെന്നു പറയാൻ നങ്ങേലിയും അത് ഏതാണെന്നു ചോദിക്കാൻ പൂതനും മറന്നു. പണ്ടു നാളിൽ കണ്ടു കൊതിച്ച ഉണ്ണിയെ തെരഞ്ഞാണത്രേ വള്ളുവനാടൻ പൂതം പാടം താണ്ടി വീട്ടുമുറ്റങ്ങൾ കയറി ഉത്സവക്കാലത്ത് നിളയോരത്തെത്തുന്നത്. സ്നേഹത്തിന്റെ വാത്സല്യത്തിന്റെ ഗന്ധമറിയാതെ ഏകയായി പൊത്തിൽ പാർത്തിരുന്ന പൂതത്തിന്റെ ഉള്ളിലും നന്മയുടെ ഒരു കീറ് വെളിച്ചമുണ്ടെന്ന പറഞ്ഞ ഇടശ്ശേരി കവിത കൂടിയാണ് പൂതപ്പാട്ട്.
Share:

തോൽപ്പാവകൂത്തും ചിനക്കത്തൂരും. | Shadow Puppetry | Tholpava koothu at Chinakathoor temple

Chinakathoor Temple Kooth madam(Stage) | ചിനക്കത്തൂർ കാവ് തോൽപ്പാവകൂത്ത്
Chinakathoor Temple Tholpava Kooth Performance

 പണ്ടൊരു നാളിൽ ചുരം കടന്നെത്തി കുത്തനൂരിൽ തമ്പു പാർത്ത മന്നാടിയാർ സമുദായക്കാരായ കൈത്തറി നെയ്ത്തുകാർ കേരളത്തിനു നൽകിയ നിഴൽ നാടകമാണ് തോൽപ്പാവകൂത്ത്. കമ്പരാമായണത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഈ കലാരൂപം ഇപ്പോഴും എൺപതിലധികം കാളികാവുകളിൽ ഉത്സവത്തോടനുബന്ധിച്ച് സ്ഥിരമായി നടത്തിവരുന്നു. എങ്കിലും പാലപ്പുറം ചിനക്കത്തൂർ കാവ്, എഴക്കാട് കുന്നപ്പുള്ളിക്കാവ്, പെരിങ്ങോട്ടു കുർശി മന്ദത്തു കാവ്, കണ്ണിയമ്പുറം കിള്ളിക്കാവ് തുടങ്ങിയ വളരെ കുറച്ചു കാവുകളിൽ മാത്രമാണ് ചിട്ടപ്രകാരമുള്ള പാവകൂത്ത് അവതരിപ്പിക്കപ്പെടുന്നത്. ഇതിനു പ്രധാന കാരണങ്ങളിലൊന്ന്  തോൽപ്പാവകൂത്ത് അവതരിപ്പിക്കാനറിയാവുന്ന കലാകാരന്മാരുടെ കുറവാണ്.

പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ തോൽപ്പാവകൂത്തിനു രണ്ടു നൂററാണ്ടിന്റെയെങ്കിലും കാലപഴക്കം ഉണ്ടാവും. തുടങ്ങിയ കാലം മുതൽ പാലപ്പുറം സംഘം തന്നയാണ് ഇവിടെ തോൽപ്പാവകൂത്തിനു നേതൃത്വം നൽകി വരുന്നത്. ആദ്യകാലത്ത് പതിനാലു ദിവസത്തെ കൂത്താണ് ചിനക്കത്തൂരിൽ നടത്തിയിരുന്നത്. പറയെടുപ്പിന്റെ നാളുകളുടെ എണ്ണം കൂട്ടിയപ്പോൾ കൂത്തിന്റെ എണ്ണം പഴി നേഴാക്കി വർദ്ധിപ്പിക്കുകയാണുണ്ടായത്. പതിനേഴു കൂത്തിൽ ആദ്യത്തെ കൂത്ത് ദേവസ്വം വകയും, ഒടുവിലത്തേത് മാനേജിങ് ട്രസ്റ്റിയായ ഏറന്നൂർ മന വകയുമാണ്. ബാക്കി പതിനഞ്ചിൽ ഏഴു കൂത്തുകൾ വടക്കു മംഗലം , പാലപ്പുറം, പല്ലാർ മംഗലം, മീറ്റ്ന , എറക്കാട്ടിരി, ഒറ്റപ്പാലം, തെക്കു മംഗലം എന്നീ ദേശക്കമ്മിറ്റികളുടെ വകയും ബാക്കി എട്ടെണ്ണം സ്വകാര്യ വ്യക്തികളുടെ വഴിപാട് കൂത്തുമാണ്.

 .പതിനാലു ദിവസം മാത്രം കൂത്തു നടന്നിരുന്ന കാലത്തേതു പോലെ ഇപ്പോഴും യുദ്ധകാണ്ഡത്തിലെ സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കുക. സ്ഥിരമായി തോൽപ്പാവകൂത്തു നടക്കുന്ന കാവുകളിലെല്ലാം തന്നെ കൂത്തു അവതരിപ്പിക്കാ:ൻ സ്ഥിരമായ വേദിയുണ്ടാവും. കൂത്തുമാടം എന്ന പേരിലറിയപ്പെടുന്ന ഈ വേദികളിൽ ഭൂരിപക്ഷം   വേദികളും ക്ഷേത്രത്തിനു അഭിമുഖമായിട്ടാണ് കാണപെടുക. എന്നാൽ തൂത, മുണ്ടൂർ തുടങ്ങിയ കാവുകളിൽ സ്ഥല പരിമിതിമൂലം കാവുകളുടെ വശങ്ങളിലായിട്ടാണ് കൂത്തുമാടം കാണപ്പെടുന്നത്.

തെക്കോട്ടു ദർശനമുള്ള അത്യപൂർവ ക്ഷേതങ്ങളിൽ ഒന്നായ ചിനക്കത്തൂരിൽ  മാടത്തിന്റെ മുഖം വടക്കോട്ടാണ്. കേരളത്തിലെ എല്ലാ കൂത്തുമാടങ്ങളുടെയും അളവിൽ വ്യാത്യാസങ്ങളുണ്ട്. ചിനക്കത്തൂർ മാടത്തിന്റെ നീളം 13 മീറ്ററും വീതി 4 മീറ്ററും ഉയരം നാലര മീറ്ററുമാണ്. കെട്ടിലും മട്ടിലും സൗകര്യത്തിലും  ചിനക്കത്തൂരിലെ കൂത്തുമാടം മറ്റു മാടങ്ങളെക്കാൾ മുന്നിൽ തന്നെയാണ്. 

   കൂത്തു തുടങ്ങുന്നതിനു തലേ ദിവസം തന്നെ മാടം കഴുകി വൃത്തിയാക്കും. കൂത്തു തുടങ്ങുന്ന ദിവസം വൈകുന്നേരം ഏഴര മണിക്കു തന്നെ മാടത്തിൽ ഒരുക്കങ്ങൾ തുടങ്ങും. കാവിലെ ദീപാരാധന കഴിഞ്ഞ ശേഷം കൂത്തുമാടത്തിൽ നിന്നു ഒരു തൂക്കുവിളക്കു മേലെക്കാവിൽ കൊണ്ടുപോയി ശ്രീകോവിലനകത്തെ ദീപത്തിൽ നിന്നു ഒരു തിരി പകർന്നു വാങ്ങി മാടത്തിന്റെ മുന്നിൽ മധ്യത്തിലായി തൂക്കിയിടും. ഈ ചടങ്ങ് മാടത്തിൽ വിളക്കുവെക്കുക എന്നാണറിയപെടുക. ദേവി ചൈതന്യത്തെ മാടത്തിലെത്തിക്കുക എന്ന സങ്കല്പം കൂടിയാണ് ഈ ചടങ്ങ്. മാടത്തിൽ വിളക്കുവെച്ചു കഴിഞ്ഞാൽ മേലെക്കാവിലെ ശാന്തിക്കാരൻ സന്‌ധ്യാവേല കൊട്ടണം. മേലെക്കാവിനുള്ളിലാണ് സന്ധ്യാവേല  കൊട്ടുക കൂത്തിനോടനുബന്ധിച്ചു കാവിൽ അകത്തും മുറ്റത്തും നടക്കുന്ന എല്ലാ ചടങ്ങുകളും തുടങ്ങാനുള്ള അനുവാദമാണ് ഈ സന്ധ്യാവേല കൊട്ടൽ ചടങ്ങ്. ഇവിടെ മേലെക്കാവ് ഭഗവതിയുടെ പ്രതിനിധി വെളിച്ചപ്പാടല്ല അത് ശാന്തിക്കാരനായ കുളങ്ങര നായരായി മാറുന്നു.

Coconut Lamps providing golden yellow light for Tholpava koothu | ചിനക്കത്തൂർ കാവ് തോൽപ്പാവകൂത്ത്
Coconut Lamps providing golden yellow light for Tholpava koothu

Inside view of Tholpava koothu performance | ചിനക്കത്തൂർ കാവ് തോൽപ്പാവകൂത്ത്at Chinakathoor Temple
Inside view of Tholpava koothu performance at Chinakathoor Temple
 വിളക്കുവെച്ചു കഴിഞ്ഞാലുടൻ കൂത്തുമാടത്തിന്റെ ഇരുവശങ്ങളിലും കൊടിക്കൂറ തൂക്കിയിടും. ഇതിനു ശേഷം വെള്ള ആടൽ പുടവ കെട്ടുന്ന ചടങ്ങാണ്. ഇതിനു കൂറയാടുക എന്നാണ് പറയുക. കാരമുള്ളുകൊണ്ട് ആടൽ പുടവ പിൻ /ചെയ്യുന്നത് ചെറിയെ ചടങ്ങോടെയാണ്... ദേശക്കാരെ കൂറയാടല്ലേ, എന്നു മൂന്നു തവണ വിളിച്ചു ചോദിക്കും... നടുഭാഗങ്ങളിൽ കാരമുള്ളു തറച്ചു പിൻ ചെയ്യുന്ന ആടൽ പുടവ ഇരു വശത്തേക്കും വലിച്ചു കെട്ടും. ഈ വെള്ള ആടൽ പുടവയുടെ താഴെ കറുപ്പ് തുണി മുള്ളുപയോഗിച്ച് പിൻ ചെയ്യും. ഇതു കഴിഞ്ഞാൽ വിളക്കുമാടം ആടൽപ്പുടവയുടെ പിന്നിൽ 20 ഇഞ്ച് അകലത്തിൽ വെള്ള ആടൽ പുടവയിൽ പാവ കൊരുത്തിട്ടാൽ നിഴൽ വ്യക്തമായി കാണുന്ന ഉയരത്തിൽ കയറു കെട്ടി തൂക്കിയിടും. ചിനക്കത്തൂരിൽ 22 നാളികേര മുറികൾ നിരത്തിവെക്കാവുന്ന തരത്തിലുള്ളതും നുറ്റാണ്ടു പഴക്കമുള്ളതു തേക്കിന്റെ തടിയാണ് വിളക്കുമാടമായി ഉപയോഗിക്കുന്നത്. വിളക്കുമാടം സ്ഥാപിച്ചു കഴിഞ്ഞാൽ ആടൽപ്പുടയിൽ പാവകൾ കാരമുള്ളുകൾ കൊണ്ടു കോർത്തു തൂക്കും. ഓരോ ദിവസത്തേയും കഥാ സന്ദർഭമനുസരിച്ചാണ് പാവകൾ നിരത്തുക. ഒപ്പം തന്നെ നാളികേര മുറികൾ വിളക്കുമാടത്തിൽ നിരത്തി വെക്കും.

 കാവിൽ സന്ധ്യാവേല കൊട്ടി കഴിഞ്ഞാൽ തായമ്പക ഉള്ള ദിവസങ്ങളിൽ തായമ്പക നടക്കും. ഇല്ലെങ്കിൽ മേലെക്കാവിന്റെ തിരുനടയിൽ മതിൽ കെട്ടിനു പുറത്ത് കേളി മദ്ദള പറ്റ് കുഴൽ പറ്റ് എന്നിവ നടക്കും. ഇത് അവസാനിക്കുന്നതോടൊപ്പം താഴത്തെ കാവിനു മുന്നിൽ മതിൽക്കെട്ടിനുള്ളിൽ സന്ധ്യാവേല കൊട്ടും. താഴത്തെ കാവിൽ പറകളാണ് ഇതിനുപയോഗിക്കുക. കുളി കഴിഞ്ഞു മേലെക്കാവിൽ തൊഴുതെത്തുന്ന വെളിച്ചപ്പാട് ചിലമ്പും അരമണിയുമണിയുക താഴെക്കാവിന്റെ തിരുനടയിൽ വെച്ചാണ്. അവിടെ വെച്ചു തന്നെ  വാളു  കയ്യേന്തും. 

താഴെക്കാവിനെ മൂന്നു പ്രദക്ഷിണം വെച്ച ശേഷം എത്തുന്ന വെളിച്ചപ്പാടിനെ മേലെക്കാവ് ശാന്തിക്കാരൻ ചെണ്ട കൊട്ടി സ്വീകരിക്കും. ചെണ്ടയുടെയും പറയുടെയും ഇലത്താളത്തിന്റെയും അകമ്പടിയോടെ മേലെക്കാവിനെ മൂന്നു പ്രദക്ഷിണം ചെയ്ത ശേഷം വെളിച്ചപ്പാട് മതിൽ കെട്ടിനു പുറത്തുകടക്കും. ചെണ്ടയുടെയും കുറുങ്കുഴലിന്റെയും അകമ്പടിയോടെ കൂത്തുമാടത്തിലെത്തി അരിയെറിത്ത് കൂത്തു തുടങ്ങാനുള്ള അനുവാദം കൊടുക്കും. ആദ്യ ദിവസവും അവസാന ദിവസവും മാടപ്പുലവർക്കു കല്പന നൽകുന്ന ചടങ്ങും ചിനക്കത്തൂരിലുണ്ട്. വെളിച്ചപ്പാട് അരിയെറിഞ്ഞു കൂത്തു തുടങ്ങാനുള്ള അനുവാദം കൊടുക്കുന്ന ചടങ്ങ് കൂത്തുമാടം കൊട്ടി കയറൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.

മാടത്തിനുള്ളിൽ വിളക്കു തെളിയിക്കുന്നതിനു മുൻപ് മാട ചിന്ത് പാടുക പതിവാണ്. താളത്തിൽ ഉള്ള ഈശ്വര വന്ദനമാണിത്. മാട ചിന്തു അവസാനിക്കുന്നേ നേരത്ത് മാടത്തിനു മുന്നിൽ തൂക്കിയിട്ടിക്കുന്ന വിളക്കിൽ നിന്നു. പകർന്നെടുക്കുന്ന 22 തിരികൾ വിളക്കുമാടത്തിലെ നാളികേര മുറികളിൽ നിരത്തുന്നതോടെ മാടത്തിനകത്തു വെളിച്ചം സാന്ദ്രമാവും. വെളിച്ചത്തിനു മറനിൽക്കുന്ന തിരശ്ശീലയിലെ പാവകൾ പുറത്തെ കാണികൾക്ക് നിഴലുകളായി തെളിയും. കൂത്തു തുടങ്ങുന്ന ആദ്യ ദിനത്തിൽ ഗണപതി പൂജ പതിവാണ്. നെല്ല്, അരി, പഴം അവിൽ, മലർ, ശരക്കര എന്നിവ പൂജക്കു ഉപയോഗിക്കും.

ചിനക്കത്തൂരിൽ സേതുബന്ധനം മുതലാണ് കഥ തുടങ്ങുകയെങ്കിലും ആദ്യ ദിവസം രാമാവതാരം മുതൽ സേതുബന്ധനം വരെയുള്ള കഥ ചുരുക്കി വിവരിക്കും. കൂത്തിനോടനുബന്ധിച്ചു പുറത്തു നടക്കുന്ന ചടങ്ങാണ് ഗരുഡനെ എഴുന്നെള്ളിക്കൽ. ഗരുഢന്റെ രൂപത്തിലുള്ള പാവ  കാവിന്റെ തിരുനടയിൽ നിന്നു മാടത്തിലേക്കു ആനയിക്കുന്ന ഈ ചടങ്ങ് പതിനാലാം ദിനം കൂത്തിനാണ് നടക്കുക. പതിനാറാമത്തെ ദിനം രാവണവധം നടക്കും. പതിനേഴാമത്തെ ദിനത്തിൽ ശ്രീരാമപട്ടാഭിഷേകമാണ്. അഭിഷേക ദിനത്തിലും മാടത്തിനകത്ത് പൂജ നടത്തും. ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞു കൂത്തു അവസാനിപ്പിച്ചു കഴിഞ്ഞൂ കൂറ ഇറക്കിയ ശേഷമാണ് വിളക്കുമാടം ഇറക്കുക. വിളക്കുമാടം താഴെ ഇറക്കി വെച്ചു ഏഴുതവണ കൂവണമെന്ന പതിവും ഉണ്ട്.

Tholpava koothu artist Annamala pulavar and team
From left: Velayudan Pulavar, Annamala pulavar and Cheerath Narayanan Nair
 പാലപ്പുറം സംഘത്തിലെ മഹാരഥന്മാരായ കലാകാരന്മാർ പാവകൂത്തു നടത്തിയ വേദിയാണ് ചിനക്കത്തൂർ. പാലപ്പുറം അങ്കപ്പ പുലവർ, കൃഷ്ണ പുലവർ ,രാമ പുലവർ, രാമസ്വാമി പുലവർ, പഴനിയാണ്ടി പുലവർ, വേലു പുലവർ, വേലായുധ പുലവർ , ശങ്കര പുലവർ, രാമൻകുട്ടി പുലവർ , ഗോവിന്ദൻ നായർ. ,കേയത്ത് കൃഷ്ണൻ നായർ, തങ്കമണി പുലവർ, ചീരാത്ത് നാരായണൻ നായർ, അണ്ണാമല പുലവർ തുടങ്ങിയ എത്രയോ പേർക്ക് നാവു കൊടുത്ത ദേവി വാഴുന്ന ചിനക്കത്തൂരിലെ തോൽപ്പാവകൂത്തിനു തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉള്ളത്; ഏറ്റവും വൃത്തിയായി കൂത്തു നടക്കുന്ന കാവും ചിനക്കത്തൂർ തന്നെയാണ്.
Share:

ചിനക്കത്തൂർ പൂരം.



കേരളത്തിലെ ക്ഷേതോത്സവങ്ങൾ എല്ലാം തന്നെ ഒരേ പേരിൽ അല്ല അറിയപ്പെടുന്നത്. സ്ത്രീ സാന്നിധ്യത്താൽ പുകഴ്പെറ്റ ആറ്റുകാലിലെ ഉത്സവം പൊങ്കാല എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിൽ ഗുരുവായൂരിൽ അത് ഏകാദശിയാണ്.  പൂരം എന്ന പേരിൽ  അറിയപ്പെടുന്ന കൂടുതൽ ഉത്സവങ്ങളും പാലക്കാട്, തൃശൂർ ജില്ലകളിലാണ് കാണപ്പെടുന്നത്. അറിയപ്പെടുന്നതിൽ ആദ്യത്തെ പൂരം ആറാട്ടുപുഴയിലേതാണ്. തൃശൂർ പൂരം,  ആരിയങ്കാവ് പൂരം, തൂത പൂരം, തുടങ്ങിയ ഉത്സങ്ങൾ ആദ്യ കാലം തൊട്ടു തന്നെ പൂരം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയെല്ലാം തന്നെ പാലക്കാട്, തൃശൂർ ജില്ലകളിലെ ഉത്സവങ്ങളാണ്.

പാലക്കാട് ജില്ലയിലെ കാവുത്സവങ്ങൾ പൂരം എന്ന പേരിൽ മാത്രമല്ല മറ്റു പല പേരുകളിലും അറിയപ്പെടുന്നുണ്ട്. പാലക്കാടൻ തനത് സംസ്കൃതിയുടെ മണ്ണിൽ കൂടുതൽ ഉത്സവങ്ങളും അറിയപ്പെടുന്നത് വേല' എന്ന പേരിലാണ്. പാലക്കാട്ജില്ലയിലെ തന്നെ മികച്ച ഉത്സവങ്ങളുടെ ഗണത്തിൽപ്പെടുന്ന നെന്മാറ വല്ലങ്ങി, പാലക്കാട് മണപ്പുള്ളിക്കാവ്, വടക്കഞ്ചേരി നാഗ സഹായം തുടങ്ങിയ കാവുത്സവങ്ങൾ ഇന്നും വേലയായി തന്നെയാണ് അറിയപ്പെടുന്നത്. കുമ്മാട്ടി എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവങ്ങൾ കോങ്ങാട് ഭാഗത്താണ് കൂടുതൽ. ഗതകാലത്ത് ചിനക്കത്തൂരിലും കുമ്മാട്ടിയായിരുന്നു ആഘോഷിച്ചിരുന്നത്. അന്നിവിടെ പകൽ വേല പതിവില്ലായിരുന്നു. പകൽ വേല തുടങ്ങി ശേഷമാണ് ചിനക്കത്തൂരിൽ പൂരം തുടങ്ങിയത്.

താലപ്പൊലികളായി  അറിയപ്പെടുന്ന ഉത്സവങ്ങളും ഉണ്ട്. മണ്ണൂർ കയ്മക്കുന്നത്തുകാവിലെ ഉത്സവം ഇപ്പോഴും അറിയപ്പെടുന്നത് കൂത്തു താലപ്പൊലി എന്ന പേരിലാണ്. രണ്ടോ മൂന്നോ ദശാബ്ദം മുൻപുവരെ കണ്ണിയമ്പുറം കിള്ളിക്കാവ്, മനിശ്ശീരി കിള്ളിക്കാവ് തുടങ്ങിയ കാവുകളിലെ ഉത്സവങ്ങളും താലപ്പൊലി എന്ന പേ രിലാണ് അറിയപ്പെട്ടിരുന്നത്. എല്ലാ കാവുകളിലും ആഘോഷിക്കുന്നത് ഉത്സവമാണെങ്കിലും മറ്റെങ്ങും കാണാത്ത തരത്തിലുള്ള ആചാരങ്ങളുടെ പേരിലും കാഴ്ച പ്പകിട്ടിന്റെ പെരുമയാലും വേറിട്ടു നിൽക്കുന്ന ഉത്സവങ്ങളുമുണ്ട്. ആറാട്ടുപുഴ പൂരം, തൃശൂർ പൂരം, ചിനക്കത്തൂർ പൂരം, നെന്മാറ വല്ലങ്ങിവേല , മുണ്ടൂർ കുമ്മാട്ടി, മുളയൻ കാവ്പൂരം, തുടങ്ങിയ ഈ ഗണത്തിൽ പെടുന്ന ഉത്സവങ്ങളാണ്.

. പങ്കെടുക്കുന്ന ദേവീദേവന്മാരുടെ എണ്ണപ്പെരുക്കമാണ് ആറാട്ടുപുഴയിലെ പൂരപ്പെരുമയെങ്കിൽ തൃശൂരിൽ അത് ആനപ്പൂരവും, ഇലഞ്ഞിത്തറമേളവും, മഠത്തിൽ വരവു പഞ്ചവാദ്യവുമാണ്. പൊട്ടുന്ന വെടിയുടെ പേരാണ് നെന്മാറക്ക്. നൊച്ചി മുടിയാട്ടം എന്ന പ്രാചീന ആചാരം മുണ്ടൂർ പാലക്കീഴ് കാവിലെ മാത്രം കാഴ്ചയാണ്. മുളയൻ കാവു പോലുള്ള കാവുകൾ കാളവേലയുടെ ഈറ്റില്ലങ്ങളാണ്.



മറൊരിടത്തും കാണാത്തതും അനുകരിക്കാൻ പറ്റാത്തതുമായ രണ്ടു സവിശേഷതകൾ ചിനക്കത്തുരിലുണ്ട്. അതിൽ ആദ്യത്തേത് അയ്യയ്യോ വിളികളാണ്. പൂരം മുളയിടുന്ന നാൾ മുതൽ ഉത്സവം അവസാനിക്കുന്ന നാൾ വരെ ചിനക്കത്തൂർ തട്ടകത്തിൽ 'അയ്യയ്യോ, തച്ചു കൊല്ലുന്നേ ഓടി വര്യേ, എന്ന വിളികൾ ജനങ്ങൾ ഉയർത്തുക പതിവാണ്. പണ്ടു തിരുവില്വാമലയിൽ നിന്നു പലായനം ചെയ്യുന്ന വേളയിൽ ദേവി ഉയർത്തിയ ആർത്ത നാദത്തെ അനുസ്മരിച്ചാണ് ഈ വിളികൾ ചിനക്കത്തൂരിൽ ഉയർത്തുന്നതെന്നാണ് വിശ്വാസം. എന്നാൽ ചരിത്രത്തിന്റെ ഭാഷ്യം മറ്റൊന്നാണ്.

പാലപ്പുറം ല്ലാർമംഗലം, മീറ്റ്, എറക്കോട്ടിരി, ഒറ്റപ്പാലം, തെക്കു മംഗലം, വടക്കു മംഗലം എന്നീ ദേശക്കമ്മിറ്റികൾ ചേർന്നൊരുക്കുന്നതും 27 ആനകൾ പങ്കെടുക്കുന്നതുമായ ആനപ്പൂരവും പാലപ്പുറം മുതിയാർ സമുദായക്കാർ കാഴ്ചെ വെക്കുന്ന തേരും , ആ പ്പേപ്പുറം, ഞാറപ്പാടം, ഇരിപ്പത്തൊടി പ്ലാച്ചിക്കാട്, എന്നീ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന തട്ടിൻമേൽ കൂത്തും, പല്ലാർ മംഗലത്തെ രാമൻ മുളയന്റെ പിൻഗാമികൾ തോളേന്തി വരുന്ന വഴിപാട് കുതിരയും , ഒരു പുഴയും കടന്ന് കാതങ്ങൾ പലതു താണ്ടിയെത്തുന്ന കാളകളും. പൂതനും, തിറയും, വെള്ളാട്ടും, പ്ളോട്ടുകളും, മറ്റനേകം കലാരൂപങ്ങളും കാവുകയറുന്ന ഉത്സവമാണ് ചിനക്കത്തൂർ. ഗതകാലത്ത് ചിനക്കത്തൂരിൽ ചവിട്ടു കളിയും നടന്നിരുന്നു. ഇത്രയധികം കലാരൂപങ്ങൾ കാവുകയറുന്ന ഉത്സവങ്ങൾ വേറെ ഉണ്ടാവാൻ സാധ്യതയില്ല.

ഒരു നൂറു തരം കലാരൂപങ്ങൾ കാഴ്ച പഥത്തിലെത്തുന്ന അപൂർവ സുന്ദര കലാ സംഗമ വേദിയായി മാറുന്നതാണ് ചിനക്കത്തൂർ പൂരമെങ്കിലും പൂരത്തിന്റെ ജീവനാഡി പതിനാറു കുതിരക്കോലങ്ങളാണ്. എട്ടും എട്ടും കുതിർകൾ ഇരു പന്തിയിൽ അണി നിരന്നു കൊണ്ടു കാഴ്ച വെക്കുന്ന  കളിക്കു ഗതകാലത്ത്മ രളക്കരയിൽ നിലനിന്നിരുന്ന യുദ്ധക്കളിയുമായി സാദൃശ്യമുണ്ട്.

ആരുടെയെല്ലാമോ ചെങ്കോലും, കിരീടവും കാക്കാൻ വെട്ടേറ്റു പിടഞ്ഞു വീണ നിഷ്ക്കളങ്കരായ ചാവേറുകളുടെ ചോര കറ പുരണ്ട മാമാങ്കവുമായി ചിനക്കതൂരിലെ കുതിരക്കു ബന്ധമെന്നും കാണാനില്ല. കേരളത്തിലെ ഗതകാല യുദ്ധക്കളിയുടെ ചട്ടങ്ങളും ചിട്ടകളും അനുസരിച്ചു നടത്തുന്ന ചിനക്കത്തൂരിലെ കുതിരക്കളിയിലൂടെ തന്നെയാണ് ചിനക്കത്തൂരിൽ പൂരം പിറക്കുന്നത്.

ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ചിനക്കത്തൂരിലെ ഉത്സവം. ഇതിനു തുടക്കമിടുന്നത് തോൽപ്പാവകൂത്തിലൂടെയാണ്. പതിനേഴു ദിവസത്തെ തോൽപ്പാവകൂത്തുകഴിഞ്ഞാൽ പത്തു ദിവസം പറയെടുപ്പാണ്. പതിനൊന്നാം ദിവസം അതായത് കുംഭത്തിലെ മകം നാളിലാണ് ചിനക്കത്തൂർ പൂരം.
Share:

ചിനക്കത്തൂർ കാവ് ഐതിഹ്യം.



ഒറ്റപ്പാലം - പാലക്കാട് റൂട്ടിൽ ഒററപ്പാലത്തു നിന്നു അഞ്ചു കിലോമീറ്റർ കിഴക്കായി പാലപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആരാധനാലയമാണ് ചിനക്കത്തൂർ കാവ് . നിളയോരത്തുള്ള ഉത്സവ ങ്ങളിൽ വെച്ചു ഏറ്റവും പ്രസിദ്ധവും ആർഭാടവും ഉള്ള പൂരം നടക്കുന്നത്  ഇവിടെയാണ്. മറ്റൊരിടത്തും കാണാനാവാത്ത ചില ആചാരങ്ങൾ നിലനിൽക്കുന്ന ഈ കാവിന്റെ ഉല്പത്തിക്കാധാരമായി പല  ഐതിഹ്യങ്ങളും പറഞ്ഞു വരുന്നു.
    ഇതിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കഥ തിരുവില്വാമലയുമായി ബന്ധപ്പെട്ട ഒരു കഥയാണ്. ഇങ്ങിനെയാണ് ആ കഥ ഗോദാവരി തീരത്തു വെച്ചു രാവണനാൽ അപഹരിക്കപെട്ട സീതയെ അന്വേഷിച്ച് രാമ ലക്ഷ്മണന്മാർ നിളയുടെ കരയിലെത്തി. ഇവിടെ അവരെ സഹായിക്കാൻ ശാസ്താവും ഒരു വനദേവതയും സന്നദ്ധരായി . വഴി കാട്ടികൾ നയിച്ച പാതയിലൂടെ ദീർഘനേരം നടന്ന രാമലക്ഷ്മണന്മാർ തളർന്നു. അല്പം വിശ്രമിക്കാനും ക്ഷീണമകറ്റാനും ഉചിതമായ ഒരു ഇടം കണ്ടെത്താൻ ശാസ്താവും വനദേവതയും നിയോഗിക്കപ്പെട്ടു, സങ്കേതം തെരഞ്ഞ അവർ ഒടുവിൽ വില്വമലയുടെ മുകളിലെത്തി. ശാന്ത പ്രകൃതിയുടെ സുന്ദരഭാവം കണ്ട വഴി കാട്ടികൾ നിയോഗം മറന്നു. കണ്ടെത്തിയ സ്ഥലത്തു അവർ തന്നെ വാസമുറപ്പിച്ചു.       

 ഇടം തേടിപ്പോയവരെ കാണാതെയായേപ്പോൾ അവരെ രാമലക്ഷ്മണന്മാർ തെരഞ്ഞു ഇറങ്ങി..ഒടുവിൽ വില്യമലയുടെ നെറുകയിൽ നിയോഗം മറന്നിരിക്കുന്ന വഴികാട്ടികളെ രാമ ലക്ഷ്മണന്മാർ കണ്ടു. രാമകോപമേറ്റ ശാസ്താവ് കുണ്ടിൽ വീണു. പിന്നീട് കുണ്ടിൽ അയ്യപ്പനായി വാഴ്ത്തപ്പെട്ടു.
രാമ കോപത്തെ ഭയന്ന വനദേവത മലയിറങ്ങി വടക്കോട്ടു ഓടി. നിളാ നദിയും കടന്ന് നിലവിളിച്ചു കൊണ്ടു ഓടിയ ദേവത ഒടുവിൽ പാലപ്പുറത്ത് എത്തി. പിൽക്കാലത്ത് ഈ ദേവതയാണ് ചിനക്കത്തൂർ ഭഗവതി ആയെതെന്നാണ്ഐ തിഹ്യം നൽകുന്ന സൂചന. അന്ന് പ്രാണരക്ഷാർത്ഥം ഓടുന്ന വേളയിൽ ദേവത ഉയർത്തിയ "അയ്യേ യ്യോ തച്ചു കൊല്ലുന്നേ ഓടി വര്വേ "എന്ന ആർത്തവിലാപത്തെ അനുസ്മരിച്ചു കൊണ്ടാണ് ചിനക്കത്തൂരിൽ ഉത്സവക്കാലത്ത് അയ്യയ്യോ വിളികൾ ഉയരുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നു.

ചിനക്കക്കൂർ താഴെക്കാവിൽ സ്വയം ഭൂ ആണ്. പ്രതിഷ്ഠിത വിഗ്രഹമുള്ള മേലെക്കാവിലെ ഭഗവതി ചിനക്കത്തൂരിൽ എത്തിയതിനെ കുറിക്കുന്ന വേറെയും കഥകൾ ഉണ്ട്. അതിൽ ഒന്ന് വടക്കു മംഗലം മന്ത്രേടത്ത് മനയുമായി ബന്ധപ്പെട്ടതാണ്. ചില നൂറ്റാണ്ടുകൾക്കു മുൻപ് തെക്കു മംഗലത്ത് പുഴയോരത്ത് മൺ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ഒരു കുലാലൻ താമസിച്ചിരുന്നു. ഒരിക്കൽ അയാൾ അതീവ സുന്ദരമായ ഒരു കാളി വിഗ്രഹം ഉണ്ടാക്കുകയും അത് വിൽക്കാനായി  തലയിൽ ചുമന്ന് വടക്കോട്ടു നടക്കുകയും ചെയ്തു. അന്നത്തെ സഞ്ചാരപാത . മൂന്നുണ്ണിക്കാവിന്റെയും മന്ത്രേടത്ത് മനയുടെയും മുന്നിലൂടെ ആയിരുന്നു. 

 ഭാരം ഏറ്റി വരുന്നവർക്കു താങ്ങായ ഒരു അത്താണി മന്ത്രേടത്ത് മനയുടെ മുന്നിൽ ഉണ്ടായിരുന്നു. ആ വഴി വന്ന കുലാലൻ കാളി വിഗ്രഹം അത്താണിയിൽ വെച്ചു വിശ്രമിക്കാനിരുന്നു. ക്ഷീണം തീർത്ത കുലാലൻ വിഗ്രഹം അത്താണിയിൽ നിന്നു എടുക്കാൻ ശ്രമിച്ചേഴാണ് അന്തം വിട്ടത്. എത്ര ശ്രമിച്ചിട്ടും അത്താണിയിൽ നിന്നു വിഗ്രഹം ഉയർത്താൻ കഴിയുന്നില്ല. ഒടുവിൽ കുലാലൻ കരയാൻ തുടങ്ങി:  സംഭവം.മന്ത്രേടത്ത് മനയുടെ മനയുടെ ശ്രദ്ധയിൽ പെട്ടു. അവിടത്തെ ഒന്നു രണ്ടു വാല്യക്കാർ അവിടെയെത്തി കുലാലനെ സഹായിക്കാൻ തുനിഞ്ഞെങ്കിലും വിഗ്രഹത്തെ ഉയർത്താൻ അവർക്കും കഴിഞ്ഞില്ല.

സംഭവത്തിന്റെ ഗൗരവമറിഞ്ഞ മന്ത്രേടം ജ്യോത്സ്യനെ വരുത്തി. പ്രശ്നത്തിൽ ചിനക്കത്തൂരിൽ വിഗ്രഹം സ്ഥാപിക്കണമെന്നു തെളിഞ്ഞു. അന്ന് മന്ത്രടത്ത് മന മുന്നിൽ നിന്നു പ്രതിഷ്ഠി ച്ചതാണ് മേലെക്കാവ് എന്ന വിശ്വാസവും നിലനിൽക്കുന്നു. ഇതു കൂടാതെ കണ്ടത്തു വീട്ടുകാർ സ്വന്തമായി ഒരു ഐതിഹ്യം പറയുന്നുണ്ട്. പണ്ട് അവർ പട്ടാമ്പിയിൽ നിന്നു കാൽ നടയായി പാലപ്പുറത്തേക്കു നടന്നു വരവേ ഏതോ ഒരു ദേവത അവരെ അനുഗ്രഹിച്ചുവെന്നും  ആ ദേവതയെയാണ് മേലെക്കാവിൽ പ്രതിഷ്ഠിച്ചതെന്നുമാണ് അവരുടെ വാദം. ഇതിനുമപ്പുറം ഒരു ചെറുമ സ്ത്രീ പുല്ലരിയാൻ പോയേപ്പോൾ അരിവാളു തട്ടി ഒരു കല്ലിൽ ചോര പൊടിഞ്ഞുവെന്നും ആ വിവരം ജൻമികൾ അറിയാനിടയായി എന്നും അങ്ങിനെയാണ് ചിനക്കത്തൂർ പിറന്നതെന്നുമാണ് ഈ ഐതിഹ്യം നൽകുന്ന സൂചന.
Share:

തിരുവാതിര

തുലാവർഷമേഘങ്ങൾ പെയ്തൊടുങ്ങി കോടമഞ്ഞിന്റെ പുലരികൾ വിടരുന്ന ധനു മാസത്തിലെ തിരുവാതിര കേരളത്തിലെന്ന പോലെ തമിഴകത്തും ആഘോഷിച്ചു വരുന്ന ഉത്സവമാണ്. കൈലാസനാഥനായ ശ്രീപരമേശ്വരന്റെ തിരുനാളായി ഗണിക്കപ്പെടുന്ന തിരുവാതിര നാളിലെ ഉത്സവത്തിനു സംഘ കാലത്തേക്കാൾ പഴക്കമുണ്ട്. തമിഴകത്തെ ഏതാണ്ടെല്ലാ ശിവക്ഷേത്രങ്ങളിലും തിരുവാതിര ആഘോഷിക്കാറുണ്ടെങ്കിലും ഏറ്റവും സമുചിതമായി ആഘോഷിക്കുന്നത് ചിദംബരത്താണ്. തമിഴകത്തെ ആചാരങ്ങളിൽ നിന്നു തികച്ചും വ്യത്യസ്ഥമാണ് കേ
രളത്തിലെ ആചാരരീതികൾ. 

     വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ദീർഘായുസ്സിനായും കന്യകമാർ ഉത്തമനായ ഒരു ഭർത്താവിനെ കിട്ടാനുമായി  ഉമാമഹേശ്വര പൂജ നടത്തുന്ന തിരുവാതിരയുത്സവത്തിന്റെ ഐതിഹ്യം കാമദേവന്റെ മറുപിറവിയുമായി ബന്ധപ്പെട്ട  ഒരു കഥയാണ്. ദക്ഷയാഗത്തെ തുടർന്ന് ദാക്ഷായണിയെ നഷ്ടപ്പെട്ട കൈലാസനാഥൻ താപത്തെ തണുപ്പിക്കാൻ ദീർഘതപസ്സിലാണ്ടു. ആണ്ടുകൾ പലതുതാണ്ടി, ദശകങ്ങളും പലതു കടന്നു.. തപസ്സു പിന്നെയും നീണ്ടു. ലോകത്തു ആ സുര ശക്തികൾ പിറന്നു.വരബലത്താൽ അവർ ശക്തിയാർജിച്ചു. ആസുരതയെ കീഴ്മടക്കുവാൻ പർവത രാജകുമാരിയായി പിറവിയെടുത്ത പാർവതീ ദേവിയും ശിവനും ഒന്നിക്കേണ്ടത് ആവശ്വമായി വന്നു...
ശിവൻ തപസ്സുണരാതെ പാർവതി പരിണയം നടക്കില്ലെന്നറിഞ്ഞ ദേവന്മാർ നിരാശരായി... ഒടുവിൽ കാമദേവൻ രക്ഷകനായി . മലർ ബാണമെയ്തു അവൻ ശിവനെ ഉണർത്തി.. പക്ഷേ അടുത്ത നിമിഷം ശിവ കോപത്തിനിരയായ കാമൻ ഭസ്മമായി... ഭർത്താവിന്റെ വിയോഗമറിഞ്ഞ രതിദേവി ഭർത്താവിനെ തിരിച്ചു കിട്ടാൻ ഉമാമഹേശ്വര പൂജ നടത്തി. ഒടുവിൽ  രതിദേവിക്കു മാത്രം കാണാവുന്ന രൂപത്തിൽ  തിരിച്ചു കിട്ടി.. ഈ ദിവസത്തെയാണത്രേ കേരളത്തിലെ സ്ത്രീകൾ തിരുവാതിരയായി ആഘോഷിക്കുന്നത്.
ഗത കാലത്തെ തിരുവാതിരയുമായി ബന്ധപെട്ട ചടങ്ങുകളെ കുറിച്ചു പറഞ്ഞുതന്നത് ഒരു പെൺകുട്ടിയാണ്, "പണ്ടു തിരുവാതിര തലേന്നാൾ കുളിക്കാൻ പോവും, "
" തുടിച്ചു പാടി . തൈരു കടഞ്ഞ് കുളിച്ചു കയറും " . പിന്നെ ഊഞ്ഞാലാട്ടം " .... തിരുവാതിര ദിവസം ഉറക്കമൊഴിക്കണം.. ചന്ദ്രൻ നേരെ തലക്കു മീതേ എത്തിയാൽ പാതിരാ പൂചൂടൽ തുടങ്ങും. ചുവന്ന നിരത്തിൽ കനകാംബരം പോലുള്ള പൂവാണത്. പിന്നെ അടക്കാമണിയൻ ചെടിയും വേണം.
സംഘത്തിലെ മൂത്ത സ്ത്രീ വിളക്കുവെച്ചു പൂജ നടത്തും. പിന്നെ ഓരോരുത്തരായി അടക്കാമണിപൂചൂടി തൊഴുതു നമസ്ക്കരിക്കും.
അതു കഴിഞ്ഞാൽ വെററില ചവക്കണം. സുമംഗലികൾ നൂറ്റിയൊന്നു വെറ്റില ചവക്കണം. അപ്പോഴേക്കും നേരം വെളുക്കും. പിന്നെ കുളത്തിലേക്ക്. കൂവ വരകിയതും , പപ്പടം പഴം പുഴുക്ക്, ഒക്കെ തിരുവാതിരിരക്കുണ്ടാവും.
തിരുവാതിരയുടെ പല ആചാരങ്ങളും  ഇന്നു ഇല്ലാതായിക്കഴിഞ്ഞു. എന്നാൽ ആതിരാ തലേന്നാൾ ചോഴി കെട്ടി വിടു സന്ദർശിക്കുന്ന പതിവ് നിളയോര ഗ്രാമങ്ങളിൽ ഇന്നും തുടർന്നു വരുന്നു. ഉണങ്ങിയ വാഴച്ചപ്പു ദേഹത്തു വരിഞ്ഞു കെട്ടി മുഖത്തു കവുങ്ങിൻ പോള കൊണ്ടുണ്ടാക്കിയ മുഖാവരണം ധരിക്കലായിരുന്നു ഗതകാലത്തെ വേഷം. ഇന്നു കവുങ്ങിൻ പാളക്കു പകരം പ്ലാസ്റ്റിക് മുഖം മൂടിയാണ് ഉപയോഗിക്കുന്നത്.
മുത്തശ്ശിയും ശിവഭൂതഗണങ്ങളുമാണ് ചോഴികളിൽ കാണുന്ന വേഷം...
മുത്തശ്ശിയുടെ നിത്യ പ്രാർത്ഥനാനുസരണം. അവരെ ശിവലോകത്തേക്കു കൊണ്ടുപോകാൻ ഭൂതഗണങ്ങളെത്തിയെങ്കിലും പല ഒഴിവുകഴിവുകളും പറഞ്ഞ് മുത്തശ്ശി യാത്ര ഒഴിവാക്കാൻ ശമിക്കുന്നു. മനുഷ്യന്റെ ലൗകീക ജീവിതത്തോടുള്ള മമത എത്ര പ്രായം കടന്നാലും മാറില്ല എന്നു ഹാസ്യാത്മകമായി പറയുന്ന തിരുവാതിര ചോഴികൾ തന്നെയാണ് മലയാളത്തിലെ ആദ്യത്തെ തെരുവുനാടകക്കാർ.

Share:

തട്ടിൻമേൽ കൂത്തും, ആപ്പേ പുറവും, ഇരിപ്പത്തൊടിയും.

Sadananda pulavar


നെല്ലു വിളയുന്ന പാലക്കാടൻ മണ്ണിൽ വേനൽക്കാലത്തു ആഘോഷിക്കുന്ന കാവുത്സവങ്ങളിൽ ഭൂരിപക്ഷവും ഗതകാലത്തെ ഉർവരതാ ഉത്സവങ്ങളായിരുന്നു. മണ്ണിൽ നല്ല വിളവുണ്ടാവാൻ വേണ്ടി ഗ്രാ__ ദേവതകളുടെ പ്രീതിക്കായി നടത്തുന്ന ഉത്സവങ്ങൾ. കിഴക്കൻ പാലക്കാടൻ ഉത്സവങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപങ്ങളിൽ ഏറ്റവും പഴക്കം ചെന്ന കലാരൂപങ്ങളിൽ ഒന്നാണ് തട്ടിൻ മേൽ കൂത്ത്. ഇന്നും പഴമ കൈ വെടിയാത്ത കാവുകളിൽ എല്ലാം ഈ കലാരൂപത്തെ കാണാനാവും. അവതരണ ശൈലിയിൽ ഏറെ മാറ്റങ്ങൾ വന്ന കാവുകളു മുണ്ട്. തട്ടിനു പകരം ട്രാക്ടറിലും ഓട്ടോറിക്ഷയിലും ഈ കലാരൂപത്തെ കാവിലേക്കു എഴുന്നെള്ളിക്കുന്ന രീതി അത്താഴം പൊറ്റ തുടങ്ങിയ കാവുകളിൽ ആചാരമായി കഴിഞ്ഞു. 

 ഇവിടെ ചിനക്കത്തൂരിൽ ഈ കലാരൂപം അവതരിപ്പിക്കുന്ന ആപ്പേപ്പുറം ഞാറപ്പാടം , ഇരിപ്പത്തെ. ടി എന്നീ കുടുംബക്കാരുടെ പാലപ്പുറത്തേക്കുള്ള കുടിയേറ്റത്തിന്റെ കാലഘട്ടം സൂചിപ്പിക്കാൻ ഇവിടെ കേരള ചരിത്രത്തെ  ഹാസ്യത്മാകമായി കൂട്ടി ചേർക്കുന്നു.

Thattinmel koothu played at Chinakathoor pooram 2020

 മഹോദയപുരം വാണ ചേരമാൻ പെരുമാൾ നാടു വീതം വെച്ച നാളിൽ ആദ്യമാദ്യമെത്തിയവർക്കെല്ലാം പൊന്നും പണവും കിട്ടി. പിന്നെയെത്തിയവർക്കും കിട്ടി ഊരും നാടുമൊക്കെ. വീതം വെപ്പിന്റെ ശെയ്ത്തി കേട്ടു പൂന്തുറയിൽ നിന്നൊരു വെള്ളാളൻ ചുരം താണ്ടി ഓടി മഹോദയപുരം എത്തി.. കിതച്ചു നിന്ന വെള്ളാളനോടു പെരുമാൾ ചോദിച്ചു. "എവിടെ നിന്നു വരുന്നു " ? വിനയത്തോടെ വെള്ളാളൻ മൊഴിഞ്ഞു. "നാൻ പൂന്തുറയിലേയിരുന്തു വരുകിറേൻ ചാമി " ... "ഉനക്കു എന്ന വേണ്ടും" "എനക്കു രാജിയം വേണ്ടും" "നിനക്കെന്തുക്കു രാജീയം" "എനക്കു രാസാവാകണം". ആവേശത്തോടെ വെള്ളാളൻ പറഞ്ഞു. വെള്ളാളന്റെ ഉത്തരം കേട്ട പെരുമാൾക്കു കനിവുണ്ടായി.. വെള്ളാളനെ വെറും കൈയ്യോടെ പറഞ്ഞയക്കരുത്. പെരുമാൾ കലവറയും നിലവറയും തപ്പി നോക്കി. കിട്ടിയത്ഒരു ഉടഞ്ഞ ശംഖും ഒടിഞ്ഞ വാളും. പെരുമാൾ അതു വെള്ളാളനു കൊടുത്തു  കൊണ്ടു പറഞ്ഞു. " ഇതു താൻ ഇരിക്ക് ". ഭവ്യതയോടെ വെള്ളാളൻ അതു വാങ്ങി. പിന്നെ പെരുമാളെ വണങ്ങി നേരെ വടക്കോട്ടു നടന്നു. കടലോരം ചേർന്നു നടന്ന വെള്ളാളൻ കോഴിക്കൂടു പോലുള്ള ഒരു സ്ഥലത്തെത്തി പുരം പണിതു. പിന്നെ സാമൂതിരിയായി വളർന്നു.


  ഉടഞ്ഞ ശംഖിനേയും ഒടിഞ്ഞ വാളിനേയും നിധിപോലെ സൂക്ഷിച്ചിരുന്ന സാമൂതിരിമാർ തിട്ടൂരമിറക്കിയിരുന്നത് പൂന്തുറ ക്കോൻ തീട്ട് എന്ന പേരിൽ തന്നെയായിരുന്നു. സാമൂതിരിയുടെ നാളിൽ ഒറ്റപ്പാലമുണ്ടായിരുന്നില്ല. തോട്ടക്കരയും ചുനങ്ങാടും മുളഞ്ഞൂരും അന്നുമുണ്ടായിരുന്നു. സാമൂതിരി കോവിലകത്തേക്കുള്ള നെല്ലു വിളഞ്ഞിരുന്ന പേര് നാന്നൂറു വർഷം മുൻപു തന്നെ ചരിത്രരേഖകളിൽ ഇടം പിടിച്ചിട്ടുണ്ട്. സാമൂതിരിയുടെ ആസ്ഥാന ജ്യോത്സ ൻ ചെമ്പിൽ പണിക്കർ പിലാത്തറ സ്വദേശിയാണ്. സാമൂതിരിയുടെ പടത്തലവന്മാരിൽ ചിലർ മുളഞ്ഞൂർക്കാരാണ്. 

 ടിപ്പുവിന്റെ കാലമെത്തിയതോടെ പുതിയ റോഡുകളുണ്ടായി. ലെക്കിടി മംഗലത്തു നിന്നു വാണിയംകുളം വഴി പൊന്നാനിക്കൊരു പുതുപ്പാത വന്നതോടെ മുളഞ്ഞൂരും ചുനങ്ങാടും ഒറ്റപ്പെട്ടു. വിജനമായി കിടന്ന പാലപ്പുറത്തേക്കു പലരും കൂടിയേറിയെത്തി. പുഴ കടന്നും വഴി നടന്നും എത്തിയവരോടൊപ്പം മുളഞ്ഞൂർ മിത്രംകോട് തറവാട്ടിൽ നിന്നു ചിലർ തോടു കടന്നു ഞാറ നിന്ന പാടത്തു കൂരെ കെട്ടി. അവർ ഞാറപാടത്തുകാരായി. ഇരിപ്പ നിന്ന സ്ഥലത്തു താവളം കണ്ടെത്തിയവർ ഇരിപ്പത്തൊടിക്കാരും അപ്പനിന്നയിടത്തു കൂടു പാർത്തു തുടങ്ങിയവർ  ആപ്പേപുറത്തുകാരുമായി.

 പ്ലാശിന്റെ കാട് പ്ലാച്ചിങ്ങാടായി. പാലക്കാടൻ ഉത്സവത്തനിമയുടെ തട്ടിൻമേൽ കൂത്തെന്ന കലാരൂപം ചിനക്കത്തുരിൽ അവതരിപ്പിക്കുന്നത്ഇ വരാണ്. ശൂർപ്പണഖ, ഹനുമാൻ ഗരുഢൻ തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെ വേഷം കെട്ടി തട്ടി ൻമേൽ കയറി നിന്ന് ആംഗ്യത്തിലൂടെ കാണികളെ രസിപ്പിക്കുന്നതാണ് മിക്ക സ്ഥലങ്ങളിലെയും തട്ടിൻമേൽ കൂത്തിന്റെ അവതരണ ൈശലി.
 
 എന്നാൽ ചിനക്കത്തൂരിലെ തട്ടി ൻമേൽ കൂത്തിനു   ചിട്ടപ്പെടുത്തിയ താളവും ചുവടും ഉണ്ട്. വേഷം കഥകളി വേഷത്തിനു തുല്യമായതാണ്. ചിനക്കത്തൂരിനോടു സാമ്യതയുള്ളതാണ് കോട്ടായിയിലെ തട്ടിൻമേൽ കൂത്തും: രണ്ടും തേരിനോടൊപ്പമാണ് കാവുകയറുക. ഈ കുടുംബക്കാരുടെ കുലദൈവമാണ് മാഞ്ഞാളിയമ്മ. കൈകുഞ്ഞുമായി ദർശനേകുന്ന രൂപത്തിലുള്ള മാഞ്ഞാളിയമ്മയുടെ പേരിൽ നാലു കാവുകൾ പാലപ്പുറം ദേശത്തുണ്ട്.
Share:

തിരുവാതിരയും നന്തനാരും ചിദംബരവും...

 


ശൈവമത പ്രവാചകരായ 63 നയനാർമാരിൽ ഒരാളാണ് പറയ കുലജാതനും ആദ നൂർ സ്വദേശിയുമായ നന്തനാർ. ഇദ്ദേഹം തിരുനാളൈപോവാർ എന്ന പേരിലും അറിയപ്പെടുന്നു. ബാല്യ നാൾ തൊട്ടു തന്നെ ശിവ ഭക്തിയെക്കാൾ മറെറാന്നില്ലെന്നു കരുതിയ നന്തനാർ ബ്രാഹ്മണ ജന്മിയുടെ കീഴിലെ അടിയാളനായിരുന്നു. എങ്കിലും നന്തൻ സ്ഥിരമായി മതിൽ കെട്ടിനു പുറത്തു നിന്നു ശിവനെ തൊഴുതു വന്നിരുന്നു. നന്തൻ ഒരിക്കൽ തിരുപ്പൻകൂർ എന്ന ഗ്രാമത്തിലെത്തി അവിടെ നന്ദിയുടെ മറ കാരണം ദേവ ദർശനം സാധ്യമാകാതെ വന്നപ്പോൾ നന്ദിയോടു വഴി മാറാൻ അദ്ദേഹം പ്രാർത്ഥിച്ചു. നന്ദി വഴിമാറുകയും അദ്ദേഹത്തിനു വിഗ്രഹദർശനം സാധ്യമാവുകയും ചെയ്തു



നന്തന്റെ ഏറ്റവും വലിയ ആഗഹമായിരുന്നു ചിദംബരദർശനം. താൻ ഒരിക്കൽ തില്ലെ (ചിദംബരം) നടരാജനെ കാണാൻ പോകുമെന്നു അദ്ദേഹം പറഞ്ഞു നടന്നു. ആരെങ്കിലും അദ്ദേഹത്തോടു എന്നാണ് ചിദംബര യാത്ര എന്നു ചോദിച്ചാൽ നാളെ പോവുമെന്നു സൗമ്യമായി അദ്ദേഹം പറഞ്ഞിരുന്നു. അങ്ങിനെയാണ് നന്ദനാർക്കു തിരുനാളെ പോവാർ എന്ന അപര നാമം ലഭിച്ചത്. വർഷങ്ങൾ പലതു കഴിഞ്ഞുവെങ്കിലും നന്ദനാർക്കു ചിദംബര ദർശനം സാധ്യമായില്ല. അങ്ങിനെയിരിക്കെ മാർകഴി മാസവും പിറന്നു. തിരുവാതിര ദിനവും അടുത്തെത്തി.

ഓലക്കുടിലിൽ സാധ്യമാകാത്ത മോഹത്തെക്കുറിച്ചു ശിവനോടു കരഞ്ഞു പറഞ്ഞുറങ്ങിപ്പോയ നന്ദനാരുടെ സ്വപ്നത്തിൽ ചിദംബരനാഥൻ പ്രത്യക്ഷനായി. "നാളെ വാ" എന്ന കല്പന നൽകി കൈലാസനാഥൻ മാഞ്ഞു. പെട്ടെന്നു കണ്ണു തുറന്ന നന്ദനാർ താൻ കണ്ടത് നിജമല്ലെന്നും വെറും സ്വപ്നം മാത്രമാണെന്നും തിരിച്ചറിഞ്ഞു. പക്ഷേ കുടിലിനകം മുഴുവൻ ഭസ്മത്തിന്റെ വാസന നിറഞ്ഞു നിന്നു. പരമമായ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ സമയമായെന്നു തിരിച്ചറിഞ്ഞ നന്തൻ അടുത്ത നാൾ തന്റെ യജമാനനായ ഭൂഉടമയോടു ചിദംബരം പോകാനുള്ള അനുവാദവും ചെലവിനുള്ള കാശും ചോദിച്ചു.

ബ്രാഹ്മണനായ ഭൂപ്രഭുവിനു നന്തന്റെ വാക്കുകൾ കേട്ടപ്പോൾ പരിഹാസമാതോന്നിയത്. “പറയനു ചിദംബര ദർശനമോ” എന്നു മനസ്സിൽ വിചാരിച്ച അയാൾ പരിഹാസ ഭാവത്തിൽ തന്നെ പറഞ്ഞു. "എന്റെ കൃഷിയൊക്കെ, ഉഴുതുവിത വിതച്ചു കൊയ്ത്തും നടത്തിയ ശേഷം പൊക്കോ". ഇതു കേട്ടു നന്തൻ അന്തം വിട്ടു. നാലായിരം പറക്കുള്ള കൃഷി, നിലം ഉഴുത് വിത വിതച്ചു കൊയ്ത്തു നടത്തി തനിക്കൊരിക്കലും ചിദംബര ദർശനം സാധ്യമാകില്ലെന്നു നന്തൻ തിരിച്ചറിഞ്ഞു. പാഴായിപ്പോയ തന്റെ ജന്മത്തെക്കുറിച്ചുള്ള കടുത്ത മനോവ്യഥയുമായി അന്നു രാത്രിയിൽ കൂരയിൽ കിടന്ന നന്തൻ അസാധാ രണമായ ഒരു സ്വപ്നം കണ്ടു.

ആകാശത്തു നിന്നു ഒരാൾ വെള്ളക്കാളയിൽ ഭൂമിയിലേക്കു വരുന്നു. അയാളുടെ തോളിൽ ഒരു നുകവും കണ്ടു: അയാൾ തന്റെ കാളയെ പൂട്ടി കൃഷിസ്ഥലം ഉഴുതു മറിച്ചു. അയാൾ തന്നെ ഞാറു നട്ടു. ഞൊടിയിട കൊണ്ടു ഞാറു വളർന്നു വലുതാകുന്നതും അതു വിളയുന്നതും വിളവു പാകമാവുന്നതും കാളവാഹനൻ തന്നെ അത് കൊയ്തെടുത്തു ഭൂവുടമയുടെ മുറ്റത്തു കൊണ്ടുപോയി കറ്റയിടുന്നതും നന്തൻ സ്വപ്നത്തിൽ കണ്ടു. പിന്നെ അവൻ ഉറങ്ങിപ്പോയി.

അതിശയത്തിന്റെ വാർത്ത കേട്ടു ആദ്യം ഞെട്ടിയുണർതു ഭൂ ഉടമയാണ്. തന്റെ മുറ്റം നിറയെ നൂറു മേനിയുടെ കൊയ്ത കറ്റകൾ: ഭൂ ഉടമ അമ്പരന്നു. നന്തൻ സാധാരണക്കാരനല്ലെന്നു തിരിച്ചറിഞ്ഞ അയാൾ നന്തനെ തേടി ഓടിയെത്തി. പാദത്തിൽ വീണു മാപ്പു പറഞ്ഞു. ഒപ്പം ചിദംബര യാത്രക്കുള്ള അനുവാദവും ധനവും കൊടുത്തു. അപ്പോൾ തന്നെ നന്തൻ യാത്ര തുടങ്ങി.

ആതിരാ രാവിന്റെ തലേ രാത്രി. ചിദംബരനാഥന്റെ പിറന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ കിടന്നുറങ്ങിയവർ എല്ലാവരും ഒരേ തരം സ്വപ്നം കണ്ടു. നന്തനാർ എന്ന പരമഭക്തൻ അടുത്ത ദിനം ചിദംബരത്തിലെത്തുമെന്നും നന്തനെ യഥാവിധി സ്വീകരിക്കണമെന്നും ചിദംബരനാഥൻ നേരിൽ പറയുന്നതായിരുന്നു സ്വപ്നം. തിരുവാതിര പുലരിയിൽ ചിദംബരം മുഴുവൻ നിറഞ്ഞത് നന്തനെക്കുറിച്ചുള്ള വാർത്തയായിരുന്നു. നന്തന്റെ പെരുമയിൽ ഏറെ പേർ സന്തോഷിച്ചുവെങ്കിലും ക്ഷേത്രത്തിലെ പുരോഹിത വർഗ്ഗത്തിനു നന്തന്റെ വരവു ഇഷ്ടമായില്ല. ഒരു പറയൻ ചിദംബരക്ഷേതത്തിൽ കടക്കുകയോ? പുരോഹിത വർഗ്ഗത്തിനു അത് ഉൾക്കൊള്ളാനായില്ല. നന്തനെ സ്വീകരിക്കാൻ അവർ ഒരുക്കിയത് അഗ്നിയായിരുന്നു.

നന്തൻ വന്നു. അവൻ നടന്നു. അഗ്നിയിലൂടെ ക്ഷേത്ര വാതിലും ശ്രീകോവിൽ വാതിലും അവനു വേണ്ടി തുറക്കപ്പെട്ടു. നന്തൻ ശ്രീ കോവിന്നുള്ളിൽ കടന്നതും വാതിൽ താനെ അടഞ്ഞു. പിന്നെ ആരും നന്തനെ കണ്ടില്ല. ആയിരത്താണ്ടുകൾക്കു മുന്നേ തന്നെ ജാതിയെന്ന വിഷത്തെ മനസ്സിൽ താലോലിച്ച ക്ഷുദ്ര ജീവികൾ. ഇന്നും നമ്മുടെ ഇടയിൽ ആഗണത്തിൽ പെട്ടവർ ഉണ്ട്. ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കുന്ന വിഷ ജീവികൾ.


Share:

ഉത്സവങ്ങളും വാണിജ്യങ്ങളും.

 


യാത്രാ സൗകര്യം പരിമിതമായിരുന്ന ഗതകാലത്ത് തീർത്ഥയാത്രയുടെ പേരിലാണ് കൂടുതൽ പേരും ദീർഘദൂര ദേശങ്ങളിലേക്കു സഞ്ചാരം ചെയ്തിരുന്നത്. ആയിരത്താണ്ടു മുൻപ് കാലടിയിൽ നിന്നു ഹിമഗിരിശൃംഗം വരെ നടന്നു സനാതന ധർമമത്തിന്റെ നാവോത്ഥാനത്തിനു തിരിതെളിച്ച ആദി ശങ്കരൻ്റെ യാത്രക്കും തീർത്ഥാടനത്തിൻ്റെ സ്വഭാവമാണ് ഉള്ളത്. അകലെയുള്ള തീർത്ഥാടനേ ന്ദ്രങ്ങൾ തേടിയുള്ള യാത്രയിൽ സാധാരണക്കാർ ഏറ്റവും പിന്നിലാവാൻ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക പ്രശ്നം തന്നെയാണ്. ആ കാലത്ത് സാമ്പത്തീകമായും സാമുദായികമായും ഏറ്റവും പിന്നിൽ നിൽക്കുന്നവർ ദേശാടനം നടത്തിയിരുന്നത് കാവുത്സവങ്ങൾ കാണാൻ വേണ്ടി മാത്രമായിരുന്നു. മറ്റു നാളുകളിൽ കാവു മുറ്റം ചവിട്ടാൻ പോലും അനുവാദമില്ലാതിരുന്ന ആ ജനത കാവുകൾ തേടി എത്തിയിരുന്നത് വിനോദത്തിനും  ആത്മമീയതക്കും വേണ്ടി മാത്രമായിരുന്നില്ല , വാണിഭത്തിനു വേണ്ടിയുമായിരുന്നു. ഗതകാലത്തെ ഉത്സവങ്ങൾ വാണിജ്യ മേളകൾ കൂടിയായിരുന്നു എന്ന് ചരിത്രം തെളിവുകൾ നൽകുന്നുണ്ട്. പിൽക്കാലത്തു അധികാരത്തിന്റെ പേരിൽ പോർക്കളമായി മാറിയ മാമാങ്കവും ഏറ്റവും വലിയ വാണിജ്യ മേളയായിരുന്നു. അങ്ങാടികൾ എല്ലായിടത്തും സജീവമാകുന്നതിന്നു മുൻപ് ചന്തകളെ പോലെ തന്നെ  ഉത്സവ വാണിഭത്തിന്നും ഏറെ പ്രസക്തി ഉണ്ടായിരുന്നു. പെൺകുട്ടികൾ കൈകളിൽ അണിഞ്ഞിരുന്ന കുപ്പിവളകൾ മുതൽ മറ്റു ഗൃഹോപകരണങ്ങൾക്കു വരെ ഉത്സവച്ചന്തകളെ   ആശ്രയിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന ഉത്സവച്ചന്തകൾ ഇന്നും നടന്നു വരുന്നുണ്ട്. എന്നാൽ പിച്ചള ഓട്, തുടങ്ങിയവ കൊണ്ടു   നിർമ്മിച്ച 'വസ്തുക്കളുടെ വില്പന കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിലെ ഭരണി ച്ചന്തയും കൽച്ചട്ടികളുടെ ഉത്സവമായിരുന്ന തിരുവില്വാമല ഏകാദശി ചന്തയും മൺമറഞ്ഞുപോയ കാഴ്ചകളാണ്. 

  ഉത്സവ പറമ്പിലെ സാധാരണ കച്ചവടങ്ങളിൽ നിന്നു ഭിന്നമാണ്   നിളാ തീരത്തെ കാവുത്സവങ്ങളിൽ നിന്നും മായാതെ നിൽക്കുന്ന പതിരു കച്ചവടം. കാർഷീക  സംസ്കൃതിയുമായി   ബന്ധമുള്ള നെല്ലിനു പകരം മീൻ എന്ന ഈ തരം കച്ചവടം തൃത്താല ഭാഗങ്ങളിലെ കാവുത്സവത്തിന്റെ നാളിൽ ഇന്നും കാണാനാവും. നെല്ലിനു പകരം മീൻ എന്നു തത്വത്തിനു മാറ്റം വന്നിട്ടുണ്ടെങ്കിലും പതിവുകൾ തെറ്റിക്കാതെ മീൻ കച്ചവടക്കാർ കാവുകൾ തേടി ഇന്നും വരാറുണ്ട്. നിളാ തീരത്തെ പ്രസിദ്ധ കാവുത്സവമായ ചിനക്കത്തൂരിലും ഉത്സവപ്പറമ്പിൽ ഉണക്ക മീൻ കച്ചവടവും പച്ച മീൻ കപ്പവടവും ഉണ്ടെങ്കിലും ഇതിനു പതിരു കച്ചവടവുമായി ബന്ധമില്ല. മാത്രമല്ല ഉത്സവപിറ്റേന്നാണ് ചിനക്കത്തൂരിൽ മീൻ കച്ചവടം നടക്കുക. പൂരം കാണാൻ വിരുന്നെത്തുന്നവരെ വെറും കൈയ്യോടെ തിരിച്ചയക്കരുെതെന്ന ഗ്രാമീണ വിശ്വാസം ഇപ്പോഴും നിൽക്കുന്ന ചിനക്കത്തൂർ തട്ടകത്തിൽ ഉണക്ക മീൻ സമ്മാനമായി  നൽകുന്ന പതിവും ചിലർ തുടർന്നു വരുന്നു.




Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

— National Handloom Day . More than eight decades ago, a narrow road in Ottapalam ran between four or five modest, single-storey, tiled-roof buildings. Along that road marched a khadi-clad freedom fighter, carrying the Tricolour and raising his voice:“Bharat Mata Ki Jai! Mahatma Gandhi Ki Jai! Boycott foreign cloth!”The police beat him, and he fell. Yet even as he lay on the ground, his voice continued to ring out: “Bharat Mata Ki Jai!”That forgotten freedom fighter of Ottapalam was none other than Advocate Sundar Iyer.His story takes us back to the days when khadi was not merely a fabric. It was an idea, a political statement and a symbol of national self-respect.Mahatma Gandhi, born in Porbandar, understood that after agriculture, the textile sector provided livelihoods to one of the largest sections of India's population. By encouraging the spinning of the charkha and calling for the boycott of foreign cloth, he sought not only to restore the livelihoods of millions but also to awaken a sense of national pride.Millions responded. Foreign-made textiles were rejected, while Indian-made khadi was embraced with pride. In time, khadi became one of the most recognizable symbols of the freedom movement and of patriotism itself.Even after Independence, both the Government of India and the Government of Kerala introduced several schemes and incentives to support the khadi and handloom sectors.In Kerala, Hantex and Hand Weave were established with the stated objectives of promoting the marketing of handloom products and protecting the handloom industry.Yet, ironically, these very government initiatives would eventually become associated with the decline of the traditional weaving communities along the banks of the Nila.Palappuram — A Village of WeaversPalappuram was once a settlement where weaving was not simply an occupation but a way of life. Generations of families depended on the loom for their livelihood.The weavers were often at the mercy of powerful middlemen and traders. It was with the intention of protecting them from exploitation that a handloom weaving cooperative society was established at Palappuram in 1954.My father, K. Annamala Pulavar, became its first secretary.With the support of Damodara Menon, who was then the Industries Minister of Kerala, my father also played a major role in establishing the Palappuram Weavers' Colony in 1961. The colony consisted of 25 houses.The land on which the colony was established came from our own family property.Those early years were not easy. Ensuring a regular supply of yarn and the timely payment of wages was a constant struggle. My father often had to plead with traders in Kozhikode simply to ensure that the society received yarn and that the weavers could continue working.In 1967, my father stepped down from the society. Later, my elder brother Sivaprakash became its president. It was during his tenure that the building of the Palappuram Weavers' Cooperative Society was constructed.The Beginning of the DeclineThe decline of Kerala's handloom sector began in earnest around 1980.Irregularities and large-scale fraud were uncovered in Hantex and in several politically controlled cooperative societies in Thiruvananthapuram. In the aftermath, the rebate arrears that the government owed to handloom cooperatives across Kerala were frozen.The consequences were devastating.The Palappuram Handloom Society suffered a loss of approximately ₹25 lakh.The Elappully Society lost around ₹85 lakh.The Eravatodi Society also suffered losses running into several lakhs of rupees.For many cooperative societies, these losses proved fatal.As yarn became difficult to obtain and wages were delayed or stopped altogether, weavers gradually abandoned their traditional occupation. One after another, handloom cooperatives began to close.And with every closed society, Kerala lost not merely an economic institution, but a part of its living cultural heritage.More Than an Economic CrisisThe decline of handloom weaving cannot, however, be attributed to financial mismanagement alone.For many years, regulations had reserved the production of certain textile items exclusively for the handloom sector. Items such as set mundu, set sarees and jacquard blankets, among others, could be produced only on handlooms.These restrictions offered a measure of protection to traditional weavers.When such regulations were abolished at the national level, handloom products were forced to compete directly with mass-produced textiles manufactured on power looms and in large industrial units.The traditional handloom sector could not withstand this competition.The loom gradually fell silent.Today, handloom workers in Tamil Nadu are campaigning for the restoration of such protective measures. Their demand is not merely about preserving an old method of producing cloth. It is about protecting the livelihood, dignity and cultural identity of thousands of weaving families.If their struggle succeeds, perhaps there is hope that the handloom industry can once again find its place in India's textile landscape.And perhaps, one day, along the banks of the Nila, we may once again hear the rhythmic sound of the loom—the sound that once marked the heartbeat of Palappuram.On National Handloom Day, that sound deserves not merely to be remembered, but to be heard again.