Indian traditions and cultural stories.

Jambavan and Ramayan

ജാംബവാനും മൃതസഞ്ജീവിനിയും.....
ഇന്ദ്രജിത്ത് എയ്ത ബ്രഹ്മാസ്ത്രമേറ്റു ഉയിരനക്കം ഇല്ലാതായ വാനരസൈന്യം, പിന്നെ ലക്ഷ്മണനും. അബോധവസ്ഥയിലുള്ള ശ്രീരാമൻ . ഇരുട്ടു കട്ടകുത്തി നിൽക്കുന്ന രണഭൂമിയിൽ വിഭീഷണൻ പിടിച്ചിരുന്ന പന്തത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ടു വായു പുതനോടു ജാംബവാൻ പറഞ്ഞു. നീ ഇവിടെ നിന്നും 73100 യോജന അകലെക്കു പോകണം : അവിടെ മരണത്തെ അതിജയിക്കാനുള്ള ഔഷധമുണ്ട്..അതുകൊണ്ടു വന്നാൽ എല്ലാവരുടെയും ജീവൻ തിരികെ കിട്ടും..
ജാംബവാന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ പൂർണത കണ്ട ഹനുമാന്റെ മനസ്സിൽ ആശ്വാസത്തിന്റെ സ്പർശം. ഹനുമാൻ മെല്ലെ ചോദിച്ചു..
"ജാംബവന്തരേ അവിടെ ക്കുള്ള വഴി ഏതാണ്, അങ്ങു പറയുക " .
എല്ലാം അറിയുന്ന ജാംബവാൻ.ആ മനസ്സിലൂടെ ഭൂമിയുടെ ചിത്രം തെളിഞ്ഞു വന്നു. 
ജംബു, പ്ലക്ഷം, ശാല് മലം, കുശം, ക്രൗഞ്ചം ശാകം, പുഷ്ക്കരം എന്നീ ഏഴു ദ്വീപുകൾ, ഓരോ ദ്വീപിനേയും വലയം ചെയ്യുന്ന ക്ഷാരോദം, ഇക്ഷുരം, സുരോദം, ഘ്യ തോദകം, ദധ്യോദം, ക്ഷീരം, സ്വാദൂതം. എന്നീ സാഗരങ്ങൾ . ഭൂമിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജംബുദ്വീപിന്റെ വിസ്തീർണം ഒരു ലക്ഷം യോചന, ജംബുദ്വീപിന്റെ ഒത്ത നടുവിലുള്ള ഇളാവൃത വർഷത്തിൽ സ്ഥിതി ചെയ്യുന്ന 84 ആയിരം യോചന ഉയർമുള്ള മഹാമേരു പർവതം. അതിനെ താങ്ങി നിർത്തുന്ന മന്ഥരം, മേരു മന്ഥരം, കുമുദം, സുപാർശ്വം. എന്നീ പർവതങ്ങൾ. അതു കഴിഞ്ഞു നീലഗിരി പർവതം. പിന്നെ ഋഷഭാദ്രി... കാളയുടെ കൊമ്പിന്റെ ആകൃതിയിലുള്ള പർവതം... അവിടെയാണ് ഔഷധം: അതാണ് ഔഷധ മല..
ആലോചനയുടെ നിമിഷമൊതുക്കി ജാംബവാൻ പറഞ്ഞു തുടങ്ങി..
"മാരുതേ ശ്രദ്ധിച്ചു കേൾക്കുക, ഇവിടെ നിന്നു 100 യോജന ലവണ സാഗരമാണ്.
അതു കഴിഞ്ഞാൽ ഭാരതവർഷം .അതിന്റെ വിസ്തീർണ്ണം 9000 യോ ജനയാണ്.. പിന്നെ ഹിമാലയ പർവതമാണ് 2000യോജന . അതു കഴിഞ്ഞെത്തുന്നത് കിമ്പുരുഷവർഷമാണ് , അതിന്റെ വിസ്തീർണവും 9000 യോജന തന്നെ. പിന്നെ 2000 യോജന വിസ്തീർണമുള്ള ഹേമകൂട പർവതമാണ് അടുത്തത് ഹരിവർഷം . അതും 9000 യോജനയുണ്ട്. പിന്നെ നിഷദ പർവതം 2000 യോജന വീതി. പിന്നെ എത്തുക ഇളാവൃത വർഷത്തിലാണ്. 9000 യോജന. ഇവിടെയാണ് മഹാമേരു പർവതം .
മഹാമേരുവിന്റെ ഉയരം 84000 യോജനയാണ്. 32000 യോജന മുകൾ പരപ്പ് . അടി വണ്ണം 16000 യോജനയാണ് : നീ മേരുവിന്റെ താഴ്ഭാഗത്തിലൂടെ പോയാൽ മതി. പിന്നെയും 9000 യോജന ഇളാവൃത ഖണ്ഡമാണ്. അതു കഴിഞ്ഞാൽ നീലഗീരി പർവതങ്ങളാണ് 2000 യോചന വിസ്തീർണം അതിനുമുണ്ട്. അവിടെ നിന്നും 4000, യോജന ചെന്നാൽ ഋഷഭാദ്രിയായി.. അവിടെയാണ് ഔഷധം.
പണ്ടുപണ്ടു ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധമുണ്ടായുദ്ധമുണ്ടായപ്പോൾ ദേവന്മാരെ രക്ഷിക്കാൻ ത്രിമൂർത്തികൾ നട്ടതാണ് ആ ഔഷധ ചെടികൾ . ശിവനും, ബ്രഹ്മാവും ഓരോ വിത്തു നട്ടു. വിഷ്ണു രണ്ടു വിത്തു നട്ടു.
തുടർന്ന് ജാംബവാൻ പറഞ്ഞു. സന്ധാന കിരണി, വിശല്യകരണി, സുവർണ കരണി, മൃതസഞ്ജീവിനി. എന്നീ നാലു തരം ഔഷധങ്ങളുണ്ട്.
ആ ഔഷധങ്ങൾക്കു വൈഷ്ണവ ഗണങ്ങൾ കാവലുമുണ്ട്. നീ ചെന്ന് അവരോട് ജാംബവാൻ പറഞ്ഞയച്ചതാണ് എന്നു പറഞ്ഞാൽ മതി.മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവിനി എന്ന ഔഷധം പറിച്ചു തരും.. എന്നെ അവർക്കു അറിയാം..
ജാംബവാൻ പറഞ്ഞ മാർഗത്തിലൂടെ സഞ്ചരിച്ചു ഋഷഭാദ്രിയിലെത്തിയ ഹനുമാൻ ഔഷധത്തിന്റെ നാമം മറന്നു പോവുന്നു.
ഒടുവിൽ മല തന്നെ പിഴുതെടുത്തെത്തിച്ചു മാരുതി.
'
Share:

Ramayan'

രാമാവതാരം. 7
മനുഷ്യ സഹജമായ കാമം ക്രോധം ദുഃഖം തുടങ്ങിയ വികാരങ്ങൾക്കടിമപ്പെടുന്ന പച്ച മനുഷ്യനായ രാമനെയാണ് കമ്പരാമായണത്തിലെ ബാലകാണ്ഡം മുതൽ സുന്ദരകാണ്ഡം വരെയുള്ള ഭാഗങ്ങളിൽ കാണാനാവുക. 
എന്നാൽ യുദ്ധകാണ്ഡത്തിലെ രാമൻ മറ്റൊരാളായി മാറുന്നു.
 ധർമ്മത്തിന്റെയും ക്ഷത്രിയ ചര്യകളുടെയും കാവലാളായി വില്ലേന്തി നിൽക്കുന്ന യഥാർത്ഥ പോരാളിയാണ് യുദ്ധകാണ്ഡത്തിലെ രാമൻ .
ലങ്കയിലെത്തിയ ശേഷം അംഗദനെ ദൂതനായി രാവണന്റെ സമീപത്തേക്കയക്കാൻ എതിർ വാക്കു പറഞ്ഞ ലക്ഷ്മണനെ രാമൻ തിരുത്തുന്നത് ക്ഷത്രിയ ധർമത്തെ പാലിക്കേണ്ട ആവശ്യകതയെ എടുത്തു കാട്ടിയാണ്. ഒരു യുദ്ധം തുടങ്ങുന്നതിനു മുൻപ് ദൂതൻ മുഖാന്തിരം സന്ധിസംഭാഷണം നടത്തണമെന്ന ക്ഷത്രിയ ധർമത്തെ അനുസരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നു രാമൻ ലക്ഷ്മണനെ ഓർമപ്പെടുത്തുന്നു.
നിരായുധനായ ശത്രുവിനെ വധിക്കരുതെന്ന നിയമം പ്രഥമ യുദ്ധവേളയിലും കുംഭകർണപ്പോരിന്റെ നേരത്തും രാമൻ പാലിക്കുന്നു.
രാവണവധാനന്തരം രാമന്റെ സ്വഭാവത്തിൽ പിന്നെയും കാണാം മാറ്റം.
രാവണന്റെ തടവിലുണ്ടായിരുന്ന സീതയെ സ്വീകരിക്കുകയാണെങ്കിൽ അത് തന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്നു ഭയക്കുന്ന ഒരു രാമനെയാണ് പിന്നീട് കാണാനാവുന്നത്.
സ്വന്തം ഭാര്യയെ തടവിൽ നിന്നു രക്ഷിക്കാനാവാത്തവനാണ് രാമൻ എന്ന അപവാദം തന്റെ യശസ്സിനു കളങ്കം ചാർത്താതിരിക്കാൻ വേണ്ടിയാണ് താൻ വാനരസൈന്യത്തേയും കൂട്ടി സാഗരം കടന്ന് ലങ്കയിലെത്തി രാവണവധം നടത്തിയതെന്നും നിന്നെ രക്ഷിക്കാനല്ല അത് എന്ന് സീതയുടെ മുഖത്തു നോക്കി രാമൻ പറയുമ്പോൾ സീതയെ പോലെ നാമും അന്തം വിട്ടു പോവും.
Share:

Ramayan - Ahalya

അഹല്യാമോക്ഷം.
സാധാരണ ഗതിയിൽ മോക്ഷമെന്ന പദം കൊണ്ടർത്ഥമാക്കുന്നത് ജനന മരണ ബന്ധിയായ സംസാരസാഗരത്തിൽ നിന്നു മോചനമാണ്. എന്നാൽ അഹല്യയുടെ കാര്യത്തിൽ നിശ്ചലതയിൽ നിന്നും നിരർത്ഥകതയിൽ നിന്നുമുള്ള മോചനമത്രേ !
അഹല്യയുടെ പിറവിയെക്കുറിക്കുന്ന പല കഥകളുമുണ്ട്. ചില കഥകളിൽ പുരൂവംശ ജാതയാണ് അഹല്യ . എന്നാൽ ബ്രഹ്മപുരാണത്തിൽ അയോനിജാതയായ സുന്ദരിയായിട്ടാണ് അഹല്യയെ വിശേഷിപ്പിക്കുന്നത്. ഇവളെ സൃഷ്ടിച്ചത് ബ്രഹ്മാവും . വിഷ്ണു പുരാണത്തിലും ബ്രഹ്മാവിൻ്റെ മാനസപുത്രിയാണ് അഹല്യ. ലോകത്തിലെ ഏറ്റവും സുന്ദരപദാർത്ഥങ്ങളിൽ നിന്നു സൃഷ്ടിച്ച അഹല്യയെ അതിവേഗത്തിൽ ലോകം ചുറ്റി വരുന്നവർക്ക് വിവാഹം ചെയ്തു കൊടുക്കാമെന്നു ബ്രഹ്മാവ് വിളംബരം ചെയ്തു. ദേവനാഥൻ ഇന്ദ്രൻ അതിവേഗം ലോകം ചുറ്റിവന്നെങ്കിലും സുരഭിയെ വലം ചെയ്ത ഗൗതമനാണ് അഹല്യക്കു അർഹൻ എന്ന നാരദവചനം സ്വീകരിക്കപ്പെടുന്നു. 
സ്‌ത്രൈണ സൗന്ദര്യത്തിൻ്റെ വശ്യത മുഴുവൻ നിറഞ്ഞ ആകാരവടിവിൻ്റെ അഹല്യയെ കിട്ടാതെപ്പോയ മോഹഭംഗം കാലം കഴിഞ്ഞും ഇന്ദ്രൻ്റെ മനസ്സിൽ ബാക്കി നിന്നു.
ഗൗതമനുമൊത്തുള്ള ആശ്രമ ജീവിതത്തിൻ്റെ ലാളിത്യത്തിൽ കാലങ്ങൾ പലതു കഴിഞ്ഞു. അഴലില്ലാതെ നീങ്ങിയ അഹല്യ ഒരാൺകുഞ്ഞിനു ജന്മവും നൽകി. എന്നാൽ അപ്പോഴും ഇന്ദ്ര മനസ്സിൽ നൈരാശ്യത്തിൻ്റെ
കനൽ കെടാതെ കിടന്നു . മോഹഭംഗത്തിൻ്റെ നോവ് തീർക്കാൻ ഒരു നാൾ നിശയിൽ ഇന്ദ്രൻ ഗൗതമാശ്രമസമീപമെത്തി. പിന്നെ പൂവൻ കോഴിയായി നിന്നു ഗൗതമനെ കൂവിയുണർത്തി. പ്രഭാതമെത്തിയെന്ന ധാരണയിൽ ഗൗതമ മഹർഷി സ്നാനം ചെയ്യാനായി പുഴയിലേക്കു നടന്നു.
ഗൗതമൻ നടന്നകലുന്നതു കണ്ട ഇന്ദ്രൻ ഗൗതമൻ്റെ വേഷത്തിൽ ആശ്രമത്തിനകത്തേക്കു കടന്നു അഹല്യയെ വാരിപുണർന്നു. തന്നെ കരവലയത്തിലൊതുക്കിയതു യഥാർത്ഥ ഭർത്താവല്ല എന്നറിഞ്ഞിട്ടും ഇന്ദ്രൻ്റെ കാമത്തിനു പൂർണ്ണമനസ്സോടെ തന്നെ അഹല്യ വഴങ്ങി കൊടുത്തു. ഋഷി തിരികെ വരുന്നതിനു മുൻപേ ഓടി രക്ഷപ്പെടാൻ അഹല്യ ഉപദേശിച്ചുവെങ്കിലും ഇന്ദ്രന്നു കഴിഞ്ഞില്ല. നദിയുണരാത്തതു കണ്ടു സ്നാനം ചെയ്യാതെ തന്നെ അതിവേഗത്തിൽ തിരിച്ചെത്തിയ ഗൗതമൻ്റെ കണ്ണിനു മുന്നിൽ ഇന്ദ്രൻ കുടുങ്ങി. കാമം തീർക്കാനായി കപടനാടകമാടിയ ഇന്ദ്രൻ്റെ മേനി മുഴുവൻ യോനികൾ നിറയട്ടെ എന്നു ഗൗതമൻ ശപിച്ചു. മുനിശാപത്താൽ ഇന്ദ്രൻ്റെ വൃഷണങ്ങൾ അറ്റുവീണു. ആശ്രമാന്തർഭാഗത്തു വിറങ്ങലിച്ചു നിന്ന അഹല്യയുടെ മനസ്സ് വികാരവിചാരങ്ങൾ, എല്ലാം ഒടുങ്ങി ശിലാ സമാനമായി മാറട്ടെയെന്ന ശാപമാണ് ഗൗതമൻ്റെ നാവിൽ നിന്നടർന്നു വീണത്.
ശാപമോചനത്തിനു രാമാവതാരം വരെ കാത്തിരിക്കാൻ പറഞ്ഞ ഗൗതമൻ നടന്നകന്നു.
കാനനത്തിൻ്റെ ഏകാന്തതയിൽ മനസ്സ് ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ അന്ത:ക്കരണങ്ങൾ നാലുമടക്കി അഹല്യ ധ്യാനത്തിലാണ്ടു. പകലിരവുകളുടെ മാറ്റമോ ഋതുഭേദങ്ങളുടെ യാത്രയോ അവർ അറിഞ്ഞില്ല. നിർവികാരതയുടെ നീൾച്ചയിൽ കാലവും നടന്നകന്നു, രാമാവതാര കാലത്തേയും മറന്നു നിന്ന മനസ്സ് ഒരു നാൾ സ്നേഹത്തിൻ്റെ സാമീപ്യം തിരിച്ചറിഞ്ഞു.
കണ്ണു തുറന്ന അഹല്യ കണ്ടത് തന്നെ വന്ദിക്കുന്ന ശ്രീരാമലക്ഷ്മണന്മാരെയാണ്. കാർമുകിൻ വർണ്ണനെ അഹല്യ അനുഗ്രഹിച്ചു. നീണ്ട ധ്വാനത്തിലൂടെ മനസ്സിലെ മാലന്യങ്ങളകന്ന അഹല്യയെ ഗൗതമന്നു തിരികെ നൽകിയ ശേഷമാണ് രാമൻ വിദേഹത്തേക്കു യാത്രയായത്.

രാജാരവിവർമ്മ ചിത്രം: അഹല്യ :
Share:

Ramayan

രാമായണ വിചാരം
 
സർവാധിപത്യത്തിന്റെ ചെങ്കോൽ , ആയിരം വെള്ളം സൈന്യം ,ഉപദേശിക്കാൻ 64 മന്ത്രിമാർ.. എന്നിട്ടുമെന്തേ രാവണനു വഴിതെറ്റി...?
" കേടു കെട്ട മന്ത്രിയാൽ അര ശൂക്കീനം ...." എന്നാണ് കമ്പർ പറഞ്ഞത് : ദുഷ്ടന്മാരായ മന്ത്രിമാർ മൂലം രാജ്യം നശിക്കും. ഭയം കാരണം ചെങ്കോലേന്തുന്നവന്റെ അപഥ സഞ്ചാരത്തെ ചോദ്യം ചെയ്യാനാവാതെ മൗനം പാലിക്കുന്ന മന്ത്രിയും ദുഷ്ടൻ തന്നെ. ആരാണ് യഥാർത്ഥ മന്ത്രി ? അതിനുത്തരവും കമ്പരാമായണത്തിലുണ്ട്.
" അളന്തരി ഉരയാരായവർ "
അതായത് അളന്നു ഗണിച്ചു അറിവിനെ ഉപദേശിക്കുന്നവരാണ് യഥാർത്ഥ മന്ത്രിമാർ . ഇത്തരം ഗുണമുള്ള ഒത്തൊരുത്തനും രാവണന്റെ മന്ത്രിസഭയിലുണ്ടായിരുന്നില്ല. ഉണ്ടാവതെയല്ല . അസഹിഷ്ണുതയുടെ ആകെത്തുകയായിരുന്നു രാവണൻ . അനിഷ്ടത്തിന്റെ വചനമോതിയാൽ അവൻ ആരാണെങ്കിലും ശിക്ഷ ഉറപ്പായിരുന്നു.
പ്രഥമ യുദ്ധത്തിൽ തോറ്റു അഹങ്കാരത്തിന്റെ ആണിവേർ നഷ്ടപ്പെട്ട നിലയിൽ ഇരുന്ന രാവണനോടു മാല്യവാൻ തന്നെ ഇതു തുറന്നു പറയുന്നുമുണ്ട്.
" മുന്നുരൈത്തോനെ വാളാൽ മുനിന്തന" ...... അന്ന് സീതാപകരണത്തെ എതിർത്ത മാരീചനെ നീ വെട്ടിക്കൊല്ലാൻ നിന്നു..പിന്നെയോ നല്ലതു പദേശിച്ച വിഭീഷണനെ ലങ്കയിൽ നിന്നു ഓടിച്ചു വിട്ടു..നിന്റെ വാക്കിനു എതിർ വാക്കു പാടില്ലെന്നതാണ് നിന്റെ നിയമം പിന്നെ ആരാണ് നിനക്കു സത്യത്തെ ബോധ്യപ്പെടുത്തുക.? ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ കൂടിയാലോചന നിർബന്ധമാണെന്ന രാജനീതിയെ രാവണനും പിന്തുടരുന്നുണ്ടെങ്കിലും ചെവി ഇരുപതുണ്ടായിട്ടും മറ്റുള്ളവരെ കേൾക്കാൻ തക്ക ഒരു കാതും ഇല്ലാത്ത രാവണന്റെ കൂടിയാലോചന വെറും പ്രഹസനമായിരുന്നു - ജീവനിൽ കൊതിയുള്ള കാരണത്താൽ എല്ലാ മന്ത്രിമാരും സ്തുതി പാടുക മാത്രമാണ് ചെയ്തിരുന്നത്.
ഒരു രാജാവ്, അല്ലെങ്കിൽ ഒരു വ്യക്തി അവൻ എത്ര വലിയ അറിവുള്ളവനാണെങ്കിലും, ബുദ്‌ധി മാനാണെങ്കിലും പ്രധാന കാര്യങ്ങളിൽ അന്യരുടെ അഭിപ്രായം ആരായണമെന്നു ശ്രീരാമനിലൂടെ കമ്പർ ഉപദേശിക്കുന്നു. ലങ്കയിൽ നിന്നു വന്ന വിഭീഷണനെ സ്വീകരിക്കുന്നതിനു മുൻപ് എല്ലാവരുടെയും അഭിപ്രായം ശ്രീരാമൻ ആരായുന്നുണ്ട്.
ഒടുവിൽ അനുഭവത്തിന്റെ കഥ പറഞ്ഞ ഹനുമാന്റെ വാക്കുകൾക്കാണ് ശ്രീരാമൻ വില നൽകിയത്. അംഗദനെ ദൂതനായി അയക്കുന്നതിനു മുൻപും വിഭീഷണന്റെയും ലക്ഷ്മണന്റെയും അഭിപ്രായം ശ്രീരാമൻ ചോദിക്കുന്നുണ്ട്. നല്ലതു ചെയ്യുകയാണെങ്കിലും നാലാളോടു ചോദിച്ചു ചെയ്യണമെന്നു നാട്ടിൻപുറത്തും ചൊല്ലുണ്ട്.
Share:

Ramayan

രാമാവതാരം... 5
കൈകേയിയും കൗസല്യയും :
രാമകഥയിലെ മാതൃത്വത്തിന്റെ ഇരു മുഖങ്ങളാണ് കൈകേയിയും കൗസല്യയും. രണ്ടു പേരും ദശരഥ രാജാവിന്റെ പത്നിമാരാണെങ്കിലും കൗസല്യയെ നന്മയുടെ രൂപമായും കൈകേയിയെ തിന്മയുടെ രൂപമായും കാണുക പതിവാണ്.
എന്നാൽ കമ്പരിലേക്കു ആഴത്തിലേക്കു ഇറങ്ങി ചെല്ലുമ്പോൾ കൗസല്യയെക്കാൾ എത്രയോ ഉയരത്തിലാണ് കൈകേയിയുടെ സ്ഥാനമെന്നു കാണാനാവുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ കരഞ്ഞു കണ്ണീർ വാർക്കുന്ന ദുർബലയായ സാധാരണ സ്ത്രീയാണ് കൗസല്യയെങ്കിൽ കൈ കേയി ക്ഷാത്രവീര്യത്തിന്റെ നേരടയാളമാണ്. ഇതിനു ഏറ്റവും മികച്ച തെളിവ് സമ്പരാസുര യുദ്ധം തന്നെയാണ്. സമ്പര നോടുള്ള പോരിന്റെ വേളയിൽ ദശരഥന്റെ തേരിന്റെ അച്ചാണി നഷ്ടപ്പെട്ടപ്പെട്ടപ്പോൾ യാതൊരു പതർച്ചയും കൂടാതെ തന്റെ വിരലൊന്നിനെ അച്ചാണിയാക്കിയ കൈകേയിലല്ലാതെ ആരിലാണ് ക്ഷാത്രവീര്യം കണ്ടെത്താനാവുക?
അമ്മയാണ് ആദ്യ ഗുരു, അമ്മയിൽ നിന്നാണ് അറിവു തുടങ്ങുക എന്ന സത്യത്തെ തിരിച്ചറിഞ്ഞ കമ്പർ ശ്രീരാമനെ വളർത്താൻ ഏല്പിച്ചത് കൈകേയിയേയാണ്.
കാരണം പ്രതിസന്ധികളെ അതിജയിക്കാനുള്ള ശിക്ഷണം രാമനു ആവശ്യമായിരുന്നു , അത് പകർന്നു കൊടുക്കാനുള്ള യോഗ്യത കൈകേയിക്കു മാത്രമാണ് എന്നു കണ്ടതിനാലാണ് രാമനെ വളർത്താൻ കൈകേയിയെ തെരഞ്ഞെടുത്തത്.
പകരം ഭരതനെ കൗസല്യക്കും കൊടുത്തു.
ഭരതനിൽ വിരക്‌തിയുടെ ഭാവം തെളിഞ്ഞു നിൽക്കാൻ കാരണവും കൗസല്യ വളർത്തിയതിനാലാണ്.
കൈകേയിയെ തിന്മയുടെ ആൾരൂപമായി ഏവരും തെറ്റിദ്ധരിക്കാൻ കാരണം രാമന്റെ വനവാസത്തിനു അവർ ഹേതുവായി എന്നതാണ്. എന്നാൽ വിവാഹ വേളയിൽ കൈ കേയിയുടെ ഗർഭത്തിൽ പിറക്കുന്നവന്നു കിരീടം കൊടുക്കാം എന്നു അഗ്നിയെ സാക്ഷി നിർത്തി ദശരഥൻ കേകയ രാജാവിനു നൽകിയ സത്യത്തെ രക്ഷിക്കാൻ കൈകേയിക്കു മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാലാണ് അവർ അപ്രകാരം ചെയ്തതെന്നാണ് പണ്ഡിതമതം.
രാമനിൽ കാണുന്ന സർവ ഗുണങ്ങളുടെയും ഉറവിടം കൈകേയിയാണ്. കാരണം കൗസല്യയെക്കാൾ രാമന്നെ സ്നേഹിച്ചതും രാമനെ വളർത്തിയതും കൈകേയിയാണ്. കൈ കേയിയോടു തന്നെയായിരുന്നു രാമനു കൂടുതൽ ഇഷ്ടവും.
ഭരതനിൽ വിരക്തിയുടെ മനോഭാവം വളർത്തിയത് മറ്റാരുമല്ല കൗസല്യ തന്നെയാണ്.
Share:

Ramayan story

രാ മായണം.
മരണത്തിൻ്റെ കാലൊച്ച അടുത്തെത്തിയെന്ന അറിവ് മനസ്സിൽ ഉദിച്ചതോടെ രാവണൻ്റെ മനസ്സിലെ രാത്രി മാഞ്ഞു. താൻ സമ്പാദിച്ച സ്വത്തും പേരും പെരുമയും പിന്നെ കുടുംബവും തൻ്റെ ശരീരവും പ്രാണനും മാത്രമല്ല മരണകാരണമൊരുക്കിയ കാമവും നശ്വരമാണെന്ന സത്യമറിഞ്ഞു കൊണ്ടുതന്നെയാണ് ദശമുഖൻ അന്ത്യ യുദ്ധത്തിനെത്തിയത്. അത് മണ്ഡോദരിയോട് തുറന്നു പറയുന്ന രാവണനെ കമ്പരിൽ കാണാനാവും. ഈ സത്യത്തെ കുംഭകർണ്ണൻ നേരത്തെ തന്നെ അറിഞ്ഞിരുന്നു. ജലത്തിൽ വരച്ച ചിത്രമാണ് ഈ ജീവിതം എന്നു കമ്പറുടെ കുംഭകർണൻ പറയുന്നുമുണ്ട്. രാത്രി ബാക്കിയായത് വിഭീഷണൻ്റെ മനസ്സിലാണ് . ലൗകീക സുഖാനുഭോഗങ്ങളിലുള്ള ആസക്തി എന്ന രാത്രി എന്ന മിഥ്യ വിഭീഷണൻ്റെ ഉള്ളിൽ നിന്നു മാഞ്ഞതേയില്ല.
ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യം ലൗകീക സമ്പത്താണെന്ന ധാരണ വിഭീഷണൻ്റെ മനസ്സിൽ രൂഢമായിരുന്നു എന്ന കമ്പരിൽ കാണാനാവുന്നുണ്ട്. ഒടുക്കം വരെയും ഇതു വിഭീഷണനെ വിട്ടു പോകുന്നുമില്ല.
രാ മായണം'.
ഇവിടെ ഇരുട്ട് മായയാണ്. ആ മായ അകന്നാൽ മാത്രമേ ഒന്നിനെ രണ്ടായിക്കണ്ടത് മിഥ്യയാണെന്നത് തിരിച്ചറിയാനാവു എന്ന് ഉറക്കെ പാടിയത് മലയാളത്തിൻ്റെ പിതാവ് തന്നെയാണ്.
അദ്ധ്യാത്മ രാമായണത്തിലൂടെ ആചാര്യൻ ഉപദേശിക്കുന്നതും ഇതുതന്നെ .ഒന്നേയുള്ളു സത്യം. അത് മിഥ്യയല്ല.
Share:

Ramayan

രാമായണവിചാരം ...
അന്ന് സത്യമുണ്ടായിരുന്നില്ല , അതിനാൽ തന്നെ അസത്യവും. നന്മയും അന്നുണ്ടായിരുന്നില്ല അതിനാൽ തന്നെ തിന്മയും. അന്ന് അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു ...നാരായണൻ ... പരമാത്മ സ്വരൂപനായ നാരായണൻ. പിന്നെ കാലവും.. ഒന്നുമറിയാതെ , 'എങ്കിലും എല്ലാമറിഞ്ഞു യോഗനിദ്രയിലാണ്ടിരുന്ന നാരായണന്റെ കാതിൽ കാലം ചെന്നു ഒരു നാൾ ഓർമയൂട്ടി.." ഭഗവാനെ സൃഷ്ടിക്കു സമയമായിരിക്കുന്നു.." പെട്ടെന്നു മിഴി തുറന്ന നാരായണനിൽ ഇച്ഛയുണ്ടായി : സൃഷ്ടി നടത്താൻ. സൃഷ്ടിയുടെ വൈവിധ്യങ്ങൾ മുഴുവൻ ഉള്ളടങ്ങിയിരുന്നത് നാരായണന്റ ഉദരത്തിലായിരുന്നു. അവിടെ നിന്നു തന്നെയാണ് ആദ്യമൊരു താമരയും അതിലൊരു ബ്രഹ്മാവും പിറന്നത്. താൻ എന്തിനു പിറന്നു എവിടെ നിന്നു പിറന്നു എന്നറിയാതെ ദിക്കു നാലിലേക്കും നോക്കിയ ബ്രഹ്മാവിനു നാലു തലയുണ്ടായി.. തല നാലിലെ എട്ടു കണ്ണുകളും ദിശകളും മേലും കീഴും തെരഞ്ഞൊടുവിൽ ഒരു താമര തണ്ടു കണ്ടു. താനിരിക്കുന്ന താമരയുടെ തണ്ടിലൂടെ ഉല്പത്തിയുടെ കാരണം തേടി ബ്രഹ്മാവിന്റെ മനസ്സ് യാത്ര തുടങ്ങി... യുഗങ്ങൾ പിൻവാങ്ങിയെങ്കിലും പിറവിക്കൊരു കാരണം കണ്ടെത്താൻ ബ്രഹ്മാവിനു കഴിഞ്ഞില്ല. തോറ്റു പിൻ മടങ്ങിയ ബ്രഹ്മാവ് എന്തു ചെയ്യണമെന്നറിയാതെ ഒടുവിൽ ധ്യാനത്തിനൊരുങ്ങി.. കണ്ണുകൾ എട്ടും പൂട്ടി : അന്തക്കരണങ്ങളും നിശ്ചലമായി. ഒരൊറ്റ നിമിഷമേ ധ്യാനം വേണ്ടി വന്നുള്ളു. സത്യമറിയാൻ : താൻ നാരായണന്റെ നാഭികമലത്തിൽ പിറന്നവനാണെന്നും സൃഷ്ടിയാണ് സൃഷ്ടിക്കു കാരണമെന്നും അറിഞ്ഞ ചതുർമുഖൻ സൃഷ്ടിക്കൊരുങ്ങി..... ആദ്യം പിറന്നത് സനകാദികളികളായിരുന്നു. സനകൻ, സനന്ദനൻ , സനാതനൻ , സനൽകുമാരൻ എന്നിവർ.. സൃഷ്ടിക്കു സഹായിക്കണമെന്ന ചതുർമുഖന്റെ അപേക്ഷ ഉണ്ടായപ്പോൾ സനകാദികൾ പറഞ്ഞു " നാരായണ നാമ ജപത്തേക്കാൾ മറ്റൊരു കാര്യവും വലുതല്ല. "
ഈ സനകാദികളാണ് രാവണന്റെ പിറവിക്കു കാരണം. അന്നൊരു ഇളം സന്ധ്യയുടെ നേരത്ത് നാരായണ ദർശനത്തിലെത്തിയ സന കാദികളെ വൈകുണ്ഠം കാവൽക്കാരായ ജയ വിജയന്മാർ തടഞ്ഞു.. പിതൃതുല്യനായ കമലാകാന്തന്റെ ദർശനം തടഞ്ഞ കാവൽക്കാരെ സനകാദികൾ ശപിച്ചു ... "പോവുക ഭൂവിലേക്കു , ജന്മം ഏഴെടുക്കുക. "" അപരാധം പൊറുക്കാൻ കരഞ്ഞ കാവൽക്കാരുടെ ഏഴിനെ മൂന്നാക്കി കൊടുത്തു നാരായണൻ ഉപാധിയോടെ.. മൂന്നും അധർമത്തിന്റെ താവും പിറവി.... മരണം എന്റെ കൈ കൊണ്ടും.
ഒന്നാം ജന്മം ഹിരണ്യനും ഹിരണ്യാക്ഷനും : അവരെ: കൊല്ലാൻ നാരായണനു വരാഹവും നൃപസിംഹവുമാവേണ്ടി വന്നു... കൃതയുഗമടങ്ങി ത്രേതായുഗം വന്ന നാളിൽ രണ്ടാമത്തെ ജന്മത്തെ കാത്തു കിടന്ന ജയ വിജയന്മാരുടെ ആത്‌മാക്കളോടു നാരായണൻ കല്പിച്ചു.. "പോവുക ഭൂവിലേക്കു രാവണനായും കുംഭകർണ നായും പിറക്കുക. ഞാൻ രാമനായി പിറകേ എത്തും... കർമ ബന്ധമകറ്റാൻ ... "
രാവണന്റെ പിറവിക്കു കാരണമാരാണ് ? രാമനായി പിറന്ന നാരായണൻ തന്നെ. എന്തിനായിരുന്നു രാമാവതാരം? ജയ വിജയന്മാർക്കു കൊടുത്ത സത്യം പാലിക്കൻ. രാവണനെ കൊണ്ടു എല്ലാം ചെയ്യിച്ചതും അവൻ തന്നെ. "അണ്ഡം പലവും അനൈത്തുയിരും അകത്തു പുറത്തുമുരുവാക്കി ....... പണ്ടു മിൻറുമമൈക്കിൻറ പടിയെ പരമേട്ടി : " (കമ്പർ: ബ്രഹ്മാസ്‌ത്രപടലം )..
എല്ലാം അവനിൽ നിന്നു പിറക്കുന്നു. കാലം തീർന്നാൽ എല്ലാം അവനിൽ ലയിക്കും..
അവൻ തന്നെയാണ് രാമൻ.
അവൻ തന്നെ രാവണനും..
ധർമം അവനാണെങ്കിൽ അധർമവും അവൻ തന്നെ... അവനിൽ എങ്ങിനെ രാമനും രാവണനും ഉണ്ടോ അതേ പോലെ നമ്മിലും രാമനും രാവണനുമുണ്ട്. രാമ രാവണ യുദ്ധം പുറത്തല്ല നമ്മുടെ അകത്തു തന്നെയാണ് നടക്കുന്നത്... ഇന്ദ്രിയസുഖങ്ങൾക്കു കീഴടങ്ങി അധർമത്തിന്റെ വഴി നടന്നാൽ നാം രാവണനിലെത്തും ഇന്ദ്രിയസുഖങ്ങളെ കീഴടക്കി ധർമത്തിന്റെ വഴിയെ ചരിക്കാനായാൽ രാമനുമാവാം. രാമായണ പാരായണത്തോടൊപ്പം രാമനെ വായിക്കാൻ കഴിയണം - രാമനെ വായിച്ചാൽ രാമനെ അറിയാനായാൽ അതിന്റെ ഗുണമെന്തെന്ന് കമ്പർ ഇപ്രകാരം പറയുന്നു:
"നാടിയ പൊരുൾ കൈ കൂടും ജ്ഞാനവും പുകഴും ഉണ്ടാം.
വീടിയൽ എളിയതാകും വേറിയം കമലൈ നോക്കാം ,
നീട്ടിയോർ അരക്കർ സേ നൈ നീരു പട്ടഴിയ വാകൈ
ചൂടിയ ചിലയിൻ രാമൻ തോൾ വലി കൂറുവോർക്കേ " :
Share:
ജാംബവാൻ..
ആരാണ് കാലാതിവർത്തി? ത്രിമൂർത്തികൾക്കും കാലത്തെ അതിജയിക്കാനാവില്ലെന്നു പുരാണങ്ങൾ പറയുന്നു. കോടി കോടി ആയുസ്സിൻ്റെ കാലവും തീരുന്ന നാളിൽ ശിവന്നും വിഷ്ണുവിനും മരണമുണ്ടത്രേ !
കാലാതിവർത്തി ഒന്നേയുള്ളു . അതു പരബ്രഹ്മമാണ്.
എങ്കിലും പുരാണങ്ങൾ ജാംബവാനെയും , ഹനുമാനെയും, മാർകണ്ഡമുനിയേയും വിഭീഷണൻ , അശ്വത്ഥാമാവ് തുടങ്ങിയവരെയും ചിരഞ്ജീവികളായി വാഴ്ത്തിപ്പാടാറുണ്ട്.
ചിരഞ്ജീവികളിൽ ആദ്യം പിറന്നതു ജാംബവാണ്. ത്രേതായുഗത്തിലെ ശ്രീരാമ കഥയിലും, ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണചരിതത്തിലും ജാംബവനെ നമുക്കു കാണാൻ കഴിയും.
ഇവൻ
ഭൂമി പിറക്കുന്നതിനു മുൻപു തന്നെ പിറന്നവനാണ്.
ബ്രഹ്മാവിൻ്റെ രാക്കാലമായ നൈമത്തിക പ്രളയകാലത്താണ് ജാംബവാൻ്റെ ജനനം.
1728000 വർഷം നീളുന്ന കൃതയുഗവും 1296000 വർഷത്തെ ത്രേതായുഗവും 8640000 വർഷം ദീർഘമുള്ള ദ്വാപരയുഗവും പിന്നെ കലിയുടെ 432000 വർഷവും ചേർന്നതാണ് ഒരു ചതുർയുഗം മൊത്തം 4320000 മനുഷ്യവർഷം. ഇങ്ങിനെ ആയിരം ചതുർയുഗം കഴിഞ്ഞാൽ മൊത്തം 4320000,000 മനുഷ്യസംവത്സരം കഴിഞ്ഞാൽ അത് നൈമത്തീക പ്രളയത്തിൻ്റെ കാലമാണ്. സൃഷ്ടിനാഥനായ ബ്രഹ്മാവിൻ്റെ നിശയുടെ നേരം ...
യുഗങ്ങളും മന്വന്തരങ്ങളും താണ്ടി കാലം നടന്നു. ആയിരം ചതുർയുഗങ്ങൾ .. ബ്രഹ്മാവിന്റെ ഒരു പകലിന്റെ ഒടുക്കം.
നൈമത്തീക പ്രളയത്തിന്റെ കാലം...
പ്രളയത്തിനു തുടക്കമിട്ടത് ആദിത്യന്മാരാണ്.. 12 ആദിത്യന്മാർ ഒന്നായി പ്രകാശിച്ചു... ഉഷ്ണം താങ്ങാനാവാതെ ഭൂമി പിളർന്നു : ആദവാഗ്നി ആദിശേഷന്റെ മുഖത്തടിച്ചു : അവിടെ നിന്നു വിഷാഗ്നി പിറന്നു. പിന്നെ രുദ്രാഗ്നിയും കാലാഗ്നിയും ലോകാഗ്നിയും പിറവി പൂണ്ടു. പഞ്ചാഗ്നിയുടെ ഘോരതാണ്ഡവത്തിൽ ഉയിരിനങ്ങൾ എല്ലാം മൃതിയടഞ്ഞു. എല്ലാ ആത്മാക്കളും നാരായണനിൽ ഉള്ളൊതുങ്ങി..ബ്രഹ്മാവിൻ്റെ നാശിയിൽ നിന്നു പിറന്ന പ്രചണ്ഡ മാരുതൻ ആഞ്ഞു വീശി. പഞ്ചാഗ്നികളും കെട്ടു. ധൂമ പടലങ്ങൾ സപ്ത മേഘങ്ങളായി പരിണമിച്ചു. ആകാശത്തെ അപ്പാടെ ഇരുട്ടിൽ മുക്കിയ മേഘങ്ങൾ തുമ്പിക്കൈ വണ്ണത്തിൽ പെയ്തു നിറഞ്ഞു.എങ്ങും പ്രളയജല മാത്രം. എവിടെയും തളം കെട്ടിനിന്നത് നിശ്ശബ്ദത മാത്രം. കാലത്തെ ഗണിച്ച സൃഷ്ടി നാഥനു ബോധ്യമായി തൻ്റെ ഉറക്കത്തിനുള്ള കാലമെത്തിയിരിക്കുന്നു.
ഉറങ്ങാൻ കണ്ണടക്കും മുൻപ് ബ്രഹ്മാവിന്നു തെല്ലൊരഹങ്കാരമുണ്ടായി. "ഞാനാണ് സൃഷ്ടിക്കധിപൻ.ഞാനില്ലെങ്കിൽ സൃഷ്ടിയില്ല. ഈ പ്രളയകാലം സൃഷ്ടിയില്ലാത്ത കാലമാണ് ". എല്ലാമറിയുന്ന നാരായണൻ ഇതും അറിഞ്ഞു. ബ്രഹ്മാവിൻ്റെ അഹങ്കാരത്തെ ഇല്ലാതാക്കേണ്ടതുണ്ടെന്നറിഞ്ഞ നാരായണൻ തന്റെ ചെവിയിലടഞ്ഞ ചളിയെടുത്തു പ്രളയ ജലത്തിൽ വീശിയെറിഞ്ഞു. പ്രളയവാരിധിയിൽ വീണ
കർണ്ണമലത്തിൽ നിന്നു രണ്ടസുരന്മാർ ജനിച്ചു.
മധുവും കൈഭടനും.
ആകാശത്തോളം ഉയർന്ന ശരീരമവർക്കുണ്ടായി. അതിശക്തരുമായി അവർ . പ്രളയവാരിധി നീ ന്തവേ അവരിൽ വിശപ്പുണ്ടായി. വിശപ്പിന്റെ നോവകറ്റാൻ അവർ പരാശക്തിയെ പ്രാർത്ഥിച്ചു. ദേവി അവരെ അനുഗ്രഹിച്ചു. മാത്രമല്ല സ്വന്തം ഇച്ഛക്കനുസരിച്ചു മാത്രമേ മരണമുണ്ടാവു എന്ന വരവും അസുരന്മാർക്കു കിട്ടി..
വരബലത്താൽ ശക്തരായി മാറിയ ദാനവരിൽ പോരിന്നുള്ള ആശയുദിച്ചു. അവർ ശത്രുവിനെ തേടി പ്രളയ സാഗരം നീന്തി നടന്നു. എവിടെ ശത്രു? ശത്രു എവിടെ? ഒടുവിൽ പ്രളയജലത്തിൽ പൊങ്ങി നിൽക്കുന്ന ഒരു താമര അവരുടെ ദൃഷ്ടിയിൽ പെട്ടു. അതിനകത്ത് നിദ്രയിലാണ്ടു കിടക്കുന്ന ചതുർമുഖൻ.
ശത്രുവിനെ കിട്ടിയ സന്തോഷത്തോടെ ദാനവരിൽ ഒരുവൻ ബ്രഹ്മാവിന്റെ മുഖത്ത് ഇടിച്ചു. മറ്റൊരുവൻ പൃഷ്ഠത്തിലും. ഞെട്ടിയുണർന്ന ചതുർമുഖൻ അന്തം വിട്ടു. താനറിയാതെ സൃഷ്ടി നടന്നിരിക്കുന്നു ... കൊല്ലാനൊരുങ്ങിനിൽക്കുന്ന ദാനവരെ കണ്ട ബ്രഹ്മാവിനെ ഭയം കീഴ്മടക്കി.. ഉടലാകെ വിയർത്തു ... മൂക്കിൽ നിന്നു പിറന്ന വിയർപ്പു കണം തുടയിൽ വീണു. അതിൽ നിന്ന് കരടിയുടെ മുഖമുള്ള ഒരു കുഞ്ഞു പിറന്നു. അസുരന്മാർ കാണാതെ ബ്രഹ്മാവ് കുഞ്ഞിനെ കാത്തു.
ബ്രഹ്മാവിന്റെ പ്രാർത്ഥന കേട്ടെത്തിയ നാരായണൻ അസുരന്മാരെ സൂത്രത്തിൽ വധിച്ചു. അവരുടെ മേദസ്സ് പ്രളയജലത്തിൽ ചേർന്ന് ഖരരൂപത്തിലുള്ള ഭൂമി പിറന്നു. മേദിനി എന്നു പേരു ഭൂമിക്കു കിട്ടാനും കാരണമിതത്രേ!
പ്രളയജലം ഒടുങ്ങി. കരകൾ തെളിഞ്ഞു.
ബ്രഹ്മാത്മജനായ കരടി മുഖൻ ആദ്യം കാലൂന്നിയത് ജംബുദ്വീപിലാണ്. അതിനാലാണത്രേ അവന്ന് ജാംബവാൻ എന്നു പേരുണ്ടായത്.
രാമകഥയിൽ എല്ലാം അറിയുന്ന കഥാപാത്രമായി തന്നെയാണ് ജാംബവാൻ നിലകൊള്ളുന്നത്. കമ്പ രാമായണത്തിൽ വിസ്തരിച്ചു പറയുന്ന മരുന്നുപ്പടലത്തിൽ (മൃതസഞ്ജീവിനി കൊണ്ടുവരാൻ ഹനുമാൻ യാത്രയാവുന്ന ഭാഗം ) നിറഞ്ഞു നിൽക്കുന്ന കഥാപാത്രം ജാംബവാനാണ്. മുതസഞ്ജീവിനിയുടെ ഇരിപ്പിടമായ ഋഷഭാദ്രിയിലേക്കുള്ള മാർഗ്ഗം ഹനുമാന് ഓതിക്കൊടുക്കുന്നത് ജാംബവാനാണ്. വൃദ്ധനായ കഥാപാത്രമായിട്ടാണ് ജാംബവാനെ കാണുക. 
ലങ്കയിൽ നിന്നു 73100 യോജന ദൂരത്തിലുള്ള ഋഷഭാദ്രിയിലേക്കുള്ള വഴിയുടെ വിവരണവും ജാംബവാനു വാർദ്ധക്യ മുണ്ടാവാനുള്ള കാരണത്തെയും തോൽപ്പാവകൂത്തിൽ അവതരിപ്പിക്കാറുണ്ട്.

Photo: Shadow Play puppet of Jambavan
Share:

Sadananda Pulavar

Tholpava koothu artist