Indian traditions and cultural stories.

Cartrider

കാളവണ്ടി .
പണ്ടുണ്ടായിരുന്നു എന്റെ നാട്ടിലുമൊരു വണ്ടിക്കാരൻ
നാരായണൻ ചെട്ടിയാർ. കാളകൾ പൂട്ടിയ വണ്ടിയിലിരുന്നു പല ദിശ നോക്കി പോയിരുന്ന വണ്ടിക്കാരൻ. കാലമൊരു നൂറു നൂറാണ്ടു മുന്നേയൊരു നാടുവാഴിയുടെ വിളി കേട്ടു വണ്ടി പണിക്കും കച്ചവടത്തിനുമായി തഞ്ചാവൂരിൽ നിന്നു കൂനത്തറയിലത്തിയ പൂർവ്വീകരുടെ പിൻതലമുറക്കാരൻ ..
ഇടത്തറയിലെന്നപോലെ
കാളവണ്ടിക്കാരുടെ തറയായിരുന്ന കൂനത്തറയിൽ നിന്നു ആണ്ടുകളൊരു എൺപത്തിയെട്ടിനു മുന്നേ
പാലപ്പുറത്തെത്തിയ ചെട്ടിയാർക്കൊരു കുടിൽ കെട്ടാൻ ഇടം നൽകിയത് കയ്പഞ്ചേരി നാണുനായരാണു താനും.
ഉണ്ടു കഥകൾ അനേകം
ഈ വണ്ടിക്കാരനെക്കുറിച്ച് .
പണ്ടു തൂങ്ങി ചത്തവന്റെ ശവവുമായി പാലക്കാട്ടിലേക്കു പോസ്റ്റ് മാർട്ടത്തിനു ഓലപ്പായയിൽ പൊതിഞ്ഞു കെട്ടി കൊണ്ടുപോകവേ പാതിരാവിന്റെ നേരത്തു ചവിറ്റിലത്തോടിന്റെ ഓരത്തു വെച്ചു പിശാചൊന്നു പിണത്തെ വലിച്ചു താഴെയിട്ട നേരത്തും പതരാതെ ശവത്തെ വണ്ടിയിൽക്കയറ്റി പോയ കഥയെല്ലാം ഞങ്ങൾ പണ്ടു പറഞ്ഞിരുന്നു..
കറുത്തിരുണ്ട വണ്ടിക്കാരൻ ഇരുന്നുറങ്ങുന്ന നേരത്തും ഓരം ചേർന്നു വണ്ടി വലിക്കുന്ന കാളകൾ വഴി മറക്കാതെ വീട്ടിലേക്കു മടങ്ങുന്ന കാഴ്ചയും കണ്ടു ഞങ്ങൾ കൗതുകം കൂറിയിരുന്നു. കാക്ക കരയുന്ന നേരത്തു കിഴക്കു ദിക്കിലേക്കു വണ്ടി രാവിൻ്റെ നേരത്തു കമ്പിറാന്തലും തൂക്കി തിരികെ വരുന്നതും ഞങ്ങളുടെ കാഴ്ചകളായിരുന്നു.
ഒന്നാലോചിച്ചാൽ നമ്മളും വണ്ടിക്കാരാണ് യാത്ര തീരുന്ന നേരത്ത് ശരീരമെന്ന വണ്ടിയെ ഉപേക്ഷിച്ചു മനസ്സെന്ന കാളകളെ തൊഴുത്തിൽ കെട്ടി വന്നയിടത്തേക്കു തിരികെ പോകുന്നവർ.
Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,